പൂട്ടിക്കിടക്കുന്ന വീടുകളിൽ നിന്നും മോഷണം നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് പുനലൂർ പൊലീസ് പിടിയിലായി. വ്യാഴാഴ്ച ഇളമ്പൽ പാപ്പാലംകോട്ടുനിന്നും ഏറെ സാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിളക്കുടി ചരുവിള പുത്തൻവീട് എന്ന് വിലാസത്തിൽ താമസിച്ചു വരികയായിരുന്ന ഷിബുവെന്ന ഷിജു(39)വാണ് പിടിയിലായത്. പൊലീസിനെ കണ്ട് അക്രമാസക്തനായി ബ്ലേഡ് കൊണ്ട് പൊലീസിനെ ആക്രമിച്ച ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇളമ്പൽ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പ് പുനലൂർ തൊളിക്കോട്ട് ഫയർസ്റ്റേഷന് എതിർവശത്തുള്ള ‘രാജീവം’ വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തുദിവസത്തോളം പൂട്ടിക്കിടന്ന വീട്ടിൽ നിന്നും ഒരു പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഇവിടെ നിന്നുള്ള വിരലടങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് പ്രതി. ആന്ധ്രാപ്രദേശിൽ മോഷണം നടത്തിയതിനെത്തുടർന്ന് പിടിയിലായ ഇയാൾ ഡിസംബർ ആറിനാണ് തിരുപ്പതി ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് ആയുർവേദാശുപത്രിയിൽ നടന്ന മോഷണത്തിലും മാത്രയിൽ വീട് കുത്തിത്തുറന്ന് മൂന്നരപ്പവൻ സ്വർണം കവർന്ന സംഭവത്തിലും പിറവന്തൂരിൽ പ്രവാസിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയ സംഭവത്തിലും ഇയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മോഷണക്കേസിൽ ഒട്ടേറെത്തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രതി തമിഴ്‌നാട്ടിലാണ് താമസിച്ചുവന്നിരുന്നതെന്നും കേരളത്തിലേക്ക് വന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു പതിവെന്നും പൊലീസ് പറഞ്ഞു. എസ്ഐമാരായ എം എസ് അനീഷ്, കൃഷ്ണകുമാർ, പ്രൊബേഷണറി എസ്ഐ പ്രമോദ്, എഎസ്ഐ സന്തോഷ്, സിവിൽ ഓഫീസർമാരായ മനീഷ്, ബിനു, ആദർശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.