29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 16, 2025
March 27, 2025
February 26, 2025
December 30, 2024
December 25, 2024
December 11, 2024
September 7, 2024
September 7, 2024
September 7, 2024
October 7, 2023

സ്ത്രീകളെ കാണുന്ന വിധത്തില്‍ ജനാലകള്‍ പാടില്ല; വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കണം താലിബാന്‍ ഉത്തരവ്

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2024 1:08 pm

കെട്ടിടങ്ങളുടെ ജനാലകളിലൂടെ സ്ത്രീകളെ കാണാന്‍ ഇടയാവരുതെന്ന വിചിത്ര ഉത്തരവുമായി താലിബാന്‍. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകള്‍ ഉണ്ടാവരുത്.സ്ത്രീകളെ അയല്‍ക്കാര്‍ കാണാത്ത തരത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ വേണമെന്നും ഉത്തരവില്‍ പറയുന്നു.

സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്റെ പരിസരം എന്നിങ്ങനെ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന വിധത്തിലുള്ള ജനാലകൾ പുതിയ കെട്ടിടങ്ങളിൽ പാടില്ല എന്നാണ് താലിബാൻ സർക്കാർ വക്താവ് അറിയിച്ചത്. സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറിൽ നിന്ന് വെള്ളം കോരുന്നതും കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നാണ് സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഉത്തരവിൽ പറയുന്നത്.

സമീപത്തെ വീടുകൾ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് മുനിസിപ്പൽ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ വീടുകൾക്ക് ഇത്തരം ജാലകങ്ങൾ ഉണ്ടെങ്കിൽ കാഴ്ച മറയും വിധം മതിൽ പണിയണമെന്നും ഉത്തരവിൽ പറയുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്.

ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഈ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തി. താലിബാൻ അധികൃതർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിയന്ത്രിക്കുകയും തൊഴിൽ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തു. പിന്നാലെയാണ് ജനാലകൾ സംബന്ധിച്ച ഉത്തരവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.