
കുവൈറ്റിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന മിന മുബാറക് അൽ-കബീർ തുറമുഖത്തിന്റെ നിർമ്മാണത്തിനായി കുവൈറ്റും ചൈനയും തമ്മിൽ കരാർ ഒപ്പിട്ടു. ബൂബിയാൻ ദ്വീപിൽ നിർമ്മിക്കുന്ന കൂറ്റൻ തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. കുവൈറ്റിന് വേണ്ടി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാനും ചൈനീസ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടി ഡെപ്യൂട്ടി ചെയർമാൻ ചെൻ സോങ്ങും കരാറിൽ ഒപ്പുവെച്ചു.
കുവൈറ്റും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ തെളിവാണ് ഈ കരാറെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. പരസ്പര വിശ്വാസത്തിലും രാഷ്ട്രീയ ബഹുമാനത്തിലും അധിഷ്ഠിതമായ ഈ തന്ത്രപരമായ പങ്കാളിത്തം രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്തേകും. സമുദ്ര ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ കുവൈറ്റിനെ ഒരു അന്താരാഷ്ട്ര ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. നൂറ അൽ-മഷാൻ പറഞ്ഞു.
രാജ്യത്തെ നിലവിലുള്ള തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഈ പുതിയ പദ്ധതി സഹായകരമാകും. കുവൈറ്റ് അമീറിന്റെ ഭരണനേട്ടങ്ങളുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ കരാർ എന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഒട്ടേറെ പ്രവാസികൾക്ക് ജോലിസാധ്യത നൽകുന്നതാണ് കുവൈറ്റിലെ മുബാറക് അൽ കബീർ പോർട്ട് പദ്ധതി എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശാവഹമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.