
സെപ്റ്റേജ്, സീവറേജ് മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്കരണത്തിലൂടെ തിരുവനന്തപുരം നഗരസഭ വാട്ടർ പ്ലസ് നിലവാരത്തിലേക്ക് ഉയർന്നു. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ നഗരസഭയാണ്. സ്വച്ഛ് സർവേക്ഷൻ 2024ന്റെ ഭാഗമായിട്ടാണ് നഗരസഭയ്ക്ക് ഈ വർഷം വാട്ടർ പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. സീവറേജ് ജലത്തിന്റെ പുനരുപയോഗം, സെപ്റ്റേജ് മാലിന്യശേഖരണത്തിലെ യന്ത്രവൽക്കരണം, വെളിയിട മുക്ത നഗരം (ഒഡിഎഫ്), പൊതുശൗചാലയ സംവിധാനം, മുട്ടത്തറയിലും മെഡിക്കൽ കോളജിലും സ്ഥിതി ചെയ്യുന്ന സീവേജ് ടീറ്റ്മെന്റ് പ്ലാന്റുകൾ, നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെപ്റ്റേജ് കോൾ സെന്റർ എന്നിവ കണക്കിലെടുത്താണ് നഗരസഭ വാട്ടർ പ്ലസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി ‘മാലിന്യമുക്തം നവകേരളം’, ‘സ്വച്ഛതാ ഹി സേവ’, ‘സഫായി അപ്നാവോ ബീമാരി ഭാഗാവോ’, ‘ഇന്ത്യൻ സ്വച്ഛത ലീഗ്’, ‘സ്വച്ഛത ചാമ്പ്യൻസ്’, ‘സ്വച്ഛ് അവാർഡ്’ ദാനം തുടങ്ങി ദേശീയ‑സംസ്ഥാന ശുചിത്വ കാമ്പയിനുകളിൽ നഗരസഭ സജീവമായി പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മാർച്ച് 31ന് നഗരസഭ മാലിന്യമുക്തമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതും ഈ മുന്നേറ്റത്തിന് സഹായകമായി. കഴിഞ്ഞ വർഷം ഒഡിഎഫ് പ്ലസ് വിഭാഗത്തിലായിരുന്ന നഗരസഭ ഇത്തവണ ഒഡിഎഫ് പ്ലസ് പ്ലസ് എന്ന കാറ്റഗറിയെ മറികടന്നാണ് അടുത്ത ഘട്ടമായ വാട്ടർ പ്ലസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.