
ഇന്ത്യന്‍ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികള്‍ കൂടി പറക്കാന്‍ തയ്യാറെടുക്കുന്നു. കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കാനും യാത്ര സുഖകരമാക്കാനും വ്യോമായന മേഖലയിലെ കുത്തക ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. അല്‍ഹിന്ദ്, ഫ്ലൈഎക്സ്പ്രസ് എന്നീ രണ്ട് വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പാണ് ‘അൽഹിന്ദ് എയർ’ എന്ന പേരിൽ സർവീസ് തുടങ്ങുന്നത്. തുടക്കത്തിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര സർവീസുകൾക്കായിരിക്കും ഇവർ മുൻഗണന നൽകുക. 2026‑ന്റെ ആദ്യ പകുതിയോടെ ആദ്യ വിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സർക്കാർ ഉടമസ്ഥതയിലുള്ള അലയൻസ് എയർ, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍.
ഇന്ത്യൻ ആഭ്യന്തര വിമാന വിപണിയുടെ 90 ശതമാനത്തിലധികവും ഇൻഡിഗോ, എയർ ഇന്ത്യ എന്നീ രണ്ട് കമ്പനികളുടെ കയ്യിലാണ്. ഇതിൽ ഇൻഡിഗോയ്ക്ക് മാത്രം 63 ശതമാനത്തോളം വിപണി വിഹിതമുണ്ട്. വിപണിയിൽ മത്സരമില്ലാത്തത് പലപ്പോഴും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്. പുതിയ കമ്പനികളുടെ വരവോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നും യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കുമെന്നുമാണ് സർക്കാർ കരുതുന്നത്.
മുൻ വർഷങ്ങളിൽ ഗോ ഫസ്റ്റ്, ജെറ്റ് എയർവേയ്‌സ് തുടങ്ങിയ കമ്പനികൾ കടബാധ്യത മൂലം പ്രവർത്തനം അവസാനിപ്പിച്ചത് ഈ മേഖലയിലെ വെല്ലുവിളികൾ വ്യക്തമാക്കുന്നു. ഇതിനിടയിലും ആകാശ എയർ, ഫ്ലൈ91 തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികൾ മികച്ച രീതിയിൽ മുന്നേറുന്നത് പുതിയ സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നു. പ്രാദേശിക സർവീസുകൾ നടത്തിയിരുന്ന ‘ഫ്ലൈ ബിഗ്’ സാങ്കേതിക കാരണങ്ങളാൽ ഒക്ടോബറിൽ സർവീസ് നിർത്തിവച്ചത് ചെറിയ വിമാനത്താവളങ്ങളെ ബാധിച്ചിട്ടുണ്ട്. പുതിയ കമ്പനികൾ എത്തുന്നതോടെ ഈ കുറവ് നികത്താനാകുമെന്ന് വ്യോമയാന മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.