
പശുവിനെ കൊന്നതിൻ്റെ പേരിൽ ഗുജറാത്തിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അമ്രേലി ജില്ലയിലെ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കോടതിയുടെ വിധി. ജീവപര്യന്തം തടവിന് പുറമെ 18 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2023 നവംബർ 6ന് രജിസ്റ്റർ ചെയ്ത കേസിലാണ് സംഭവം. അമ്രേലി ടൗണിലെ കാസിം സോളങ്കി, സത്താർ സോളങ്കി, അക്രം സോളങ്കി എന്നിവർക്കെതിരെയായിരുന്നു കേസ്. പശുവിനെ കൊന്ന് മാംസം വിറ്റുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാംസം കണ്ടെത്തിയെന്നും, ഇത് പശുവിൻ്റേതാണെന്ന് മൃഗ ഡോക്ടറും ഫോറൻസിക് ടീമും സ്ഥിരീകരിച്ചുവെന്നും പൊലീസ് പറഞ്ഞു.
ഗുജറാത്തിൽ പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഗുജറാത്ത് സർക്കാർ ശക്തമായി പ്രതികരിച്ചു. “ഗോ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഗോമാതാവിനോട് അനീതി കാണിക്കുന്നവരെ പാഠം പഠിപ്പിക്കും,” എന്ന് വിധി ഉദ്ധരിച്ച് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും കേന്ദ്രമാണ് ഗോമാതാ എന്നായിരുന്നു സർക്കാരിൻ്റെ പ്രതികരണം. ഈ വിധി ചരിത്ര വിധിയാണെന്ന് മന്ത്രി ജിതു വഘാനി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.