
ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബപശ്ചാത്തലം സംബന്ധിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്ത്. കുട്ടികളുടെ പിതാവായ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും മരിച്ച മൂന്ന് കുട്ടികളുടെയും അമ്മമാർ വേറെയാണെന്നുമാണ് പുതിയ റിപ്പോർട്ട്. സഹോദരിമാരായ മൂന്ന് പേരെയാണ് ചേതൻ കുമാർ വിവാഹം കഴിച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപാണ് ചേതൻകുമാറിന്റെ മക്കളായ നിഷിക (16) പ്രാച്ചി (14) പാഖി (12) എന്നിവർ ഒൻപതാം നിലയിലെ ഫ്‌ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സുജാത, ഹീന, ടിന എന്നിവരാണ് ചേതൻകുമാറിന്റെ ഭാര്യമാർ. ഇതിൽ സുജാതയിലുണ്ടായ മകളാണ് നിഷിക. പ്രാച്ചിയും പാഖിയും ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തിൽ ചേതൻകുമാറിന് മക്കളില്ലെന്നാണ് വിവരം. കൊറിയൻ ഓൺലൈൻ ഗെയിമുകളോടും കൊറിയൻ വിനോദപരിപാടികളോടും കുട്ടികൾക്ക് അമിതമായ ആസക്തിയുണ്ടായിരുന്നതായാണ് ചേതൻകുമാർ പോലീസിനോട് പറഞ്ഞിരുന്നത്. ഇവരുടെ മൊബൈൽഫോൺ ഉപയോഗം പിതാവ് വിലക്കിയതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കുട്ടികൾ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലും കൊറിയൻ ഉള്ളടക്കങ്ങളെക്കുറിച്ചും കൊറിയയോടുള്ള ഇഷ്ടത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.
സ്‌റ്റോക്ക് ബ്രോക്കറായി ജോലിചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം രണ്ടുകോടിയോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. അടുത്തിടെ വൈദ്യുതിബിൽ അടയ്ക്കാനായി പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ഇദ്ദേഹം വിറ്റിരുന്നു. തുടർന്ന് കുട്ടികൾ അമ്മമാരുടെ മൊബൈൽഫോണുകൾ ഉപയോഗിച്ചെങ്കിലും ഇവർ ഇഷ്ടപ്പെടുന്ന ആപ്പുകളോ മറ്റോ ഇതിൽ ഉപയോഗിക്കാനായില്ല. മാത്രമല്ല, പിതാവിനോടാണ് കുട്ടികൾക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നത്. കുറിപ്പുകളിൽ എവിടെയും അമ്മമാരെക്കുറിച്ച് കുട്ടികൾ പരാമർശിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം ഉൾപ്പെടെ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി ആത്മഹത്യാക്കുറിപ്പ് ഫൊറൻസിക് ലാബിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നതിനാൽ ഇവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ 2015ൽ ചേതൻകുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഫ്‌ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, പിന്നീട് ഈ കേസിൽ വലിയ അന്വേഷമുണ്ടായില്ല. ഇതേക്കുറിച്ചും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. അതിനിടെ, ചേതൻകുമാർ വിറ്റ മൊബൈൽഫോൺ വീണ്ടെടുക്കാനും പൊലീസിന്റെ ശ്രമങ്ങൾ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.