
“അപകീർത്തിപ്പെടുത്തൽ” കുറ്റകരമല്ലാതാക്കാനുള്ള സമയമം അതിക്രമിച്ചിരിക്കുന്നുവെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിരമിച്ച അധ്യാപിക അമൃത സിങ് ന്യൂസ് പോർട്ടലായ ‘ദി വയറി’നെതിരെ ഫയൽ ചെയ്ത കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ചിൻറെ പരാമർശം. ജെ എൻ യുവിനെ ‘സംഘടിത ലൈംഗിക റാക്കറ്റിന്റെ ഗുഹ’ എന്ന് വിശേഷിപ്പിക്കുന്ന 200 പേജുള്ള ഒരു രേഖ തയ്യാറാക്കിയ ജെ എൻ യു അധ്യാപകരുടെ ഒരു സംഘത്തിന്റെ നേതാവായിരുന്നു പ്രഫസർ അമിത സിങ് എന്ന് പരാമർശിച്ച ലേഖനവുമായി ബന്ധപ്പെട്ട്, 2016ൽ ‘ദി വയറി’നും അതിന്റെ റിപ്പോർട്ടർക്കും എതിരെ അവർ ഒരു ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വാർത്താപോർട്ടൽ സമർപിച്ച ഹരജിയിൽ ആണ് വാദം നടക്കുന്നത്.
‘ദി വയർ’ നടത്തുന്ന ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസം സമർപ്പിച്ച ഹരജിയിൽ അമിത സിങ്ങിന് കോടതി നോട്ടീസ് അയച്ചു. ‘ഇതെല്ലാം കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് എത്രകാലം നിങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോകുമെന്നും’ ജസ്റ്റിസ് സുന്ദരേശ് ചോദിച്ചു. ന്യൂസ് പോർട്ടലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജഡ്ജിയുടെ പരാമർശത്തോട് അനുകൂലിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.