
കേരളത്തിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് വികസിപ്പിച്ച ‘തൊഴിൽ സുരക്ഷ’ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ ഭയമില്ലാതെയും സമയബന്ധിതമായും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ സംവിധാനം തൊഴിലാളികളെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരമ്പരാഗതമായ കൈയെഴുത്ത് പരാതികളും ഓഫിസ് സന്ദർശനങ്ങളും ഒഴിവാക്കി, മൊബൈൽ ഫോണിലൂടെ തന്നെ ലളിതമായി പരാതികൾ നൽകാൻ ‘തൊഴിൽ സുരക്ഷ’ ആപ്പിലൂടെ സാധിക്കും. വോയ്സ് അധിഷ്ഠിത പരാതി സമർപ്പണമാണ് ആപ്പിന്റെ പ്രധാന പ്രത്യേകത. മലയാളം ഉൾപ്പെടെ പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കും എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ളവർക്കും ഉപകാരപ്രദമായ പദ്ധതിയാണിത്. പരാതികൾ വോയ്സ്, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ തുടങ്ങിയ രൂപങ്ങളിൽ സമർപ്പിക്കാം. ഒടിപി സംവിധാനം വഴി സുരക്ഷ ഉറപ്പാക്കുന്ന ആപ്പിൽ, നൽകിയ പരാതികളുടെ നിലവിലെ അവസ്ഥ അറിയാനുള്ള സൗകര്യവുമുണ്ട്. ഫാക്ടറി തൊഴിലാളികൾക്ക് പുറമെ നിർമ്മാണ മേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘തൊഴിൽ സുരക്ഷ’ ആപ്പ് ഉപയോഗിക്കാം. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മാർച്ച് ആദ്യവാരത്തോടെ ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിൽ സുരക്ഷ കൂടുതൽ സുതാര്യവും പ്രതികരണശേഷിയുള്ളതുമായ സംവിധാനമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.