1 February 2026, Sunday

Related news

February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 29, 2026
January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 25, 2026

ആവേശം വാനോളം; നീലക്കടലായി ആർത്തിരമ്പി ഗ്രീൻഫീൽഡ്

ഹരിലാൽ എം കെ
തിരുവനന്തപുരം
February 1, 2026 9:17 am

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്റെ മണ്ണിൽ വിരുന്നെത്തിയ അന്താരാഷ്ട്ര ടി 20 മത്സരത്തെ നെഞ്ചിലേറ്റി ക്രിക്കറ്റ് ആരാധകർ. അരങ്ങൊഴിഞ്ഞാലും ആരവം അടങ്ങാത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെയും മലയാളത്തിന്റെ അഭിമാനതാരം സഞ്ജു സാംസണിന്റെയും കൂറ്റൻ കട്ടൗട്ടുകൾക്ക് മുന്നിൽ സലാം വെച്ച് അമ്പതിനായിരം കാണികൾ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് ഒഴുകി. നീല ജേഴ്സിയണിഞ്ഞ് ആരാധകർ ആവേശക്കടലായി ആർത്തിരമ്പി. 

മെക്സിക്കൻ തിരമാല കളും വുവുസേല വിളികളും തീർത്ത് അവർ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു.
രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിനായി രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീലപ്പട എത്തിത്തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചു. മുഖത്ത് ത്രിവർണ പതാകയും ഇഷ്ടതാരങ്ങളുടെ പേരുകളും ആലേഖനം ചെയ്ത് ചെണ്ടമേളവും കുഴൽവിളിയും നൃത്തച്ചുവടുകളുമായി ആരാധകർ മത്സരത്തെ വരവേറ്റു. അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്സി വില്പനയും സ്റ്റേഡിയത്തിന് പുറത്ത് തകൃതിയായി നടന്നു. സഞ്ജു സാംസണിന്റെ ജേഴ്സി ഏറ്റവും അധികം വിറ്റഴിച്ചപ്പോൾ ടീമിൽ ഇല്ലാതിരുന്ന സൂപ്പർതാരം വിരാട് കേഹ്ലി യുടെ ജേഴ്സിക്കും ആവശ്യക്കാർ ഏറെയായിരുന്നു.

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ഒരു പതിറ്റാണ്ട് നീളുന്ന കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അനന്തപുരിയുടെ സ്വന്തം ആകാശത്തിന് കീഴിൽ കളിക്കാനിറങ്ങിയ സഞ്ജു സാംസൺ രണ്ടക്കം കാണാതെ പുറത്തായതോടെ ഗാലറി നിശബ്ദതയിലാണ്ടു. എന്നാൽ ബാറ്റിങ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ ഒരാളെയും ടീം ഇന്ത്യ നിരാശരാക്കിയില്ല. ബാറ്റർമാരെ പിന്തുണയ്ക്കുന്ന പതിവ് രീതി ഗ്രീൻ ഫീൽഡിലെ പിച്ച് ആവർത്തിച്ചു.
ഇഷാൻ കിഷനും സൂര്യകുമാർ യാദവും അഭിഷേക് ശർമയും ഹാർദിക് പാണ്ഡ്യയും തല്ലി തകർത്തതോടെ ഗാലറി ആവേശക്കൊടുമുടി കയറി. കൂറ്റൻവിജയലക്ഷ്യം പിൻതുടർന്ന കി വീസ് ഇടറി വീണതോടെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിൽ മനം നിറഞ്ഞ് ഓരോ ആരാധകനും സ്റ്റേഡിയത്തിൽ നിന്ന് പടിയിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar