24 January 2026, Saturday

ഇന്ത്യക്ക് സമ്പൂര്‍ണാധിപത്യം

Janayugom Webdesk
അഹമ്മദാബാദ്
October 3, 2025 10:46 pm

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ വമ്പന്‍ ലീഡിലേക്ക്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 286 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും (104), വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍ (ഒമ്പത്). കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്നലെ സെഞ്ചുറി നേടി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും രാഹുലും 98 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 50 റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഗില്‍ മടങ്ങി.

റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്സിനായിരുന്നു ക്യാച്ച്. ശേഷം, രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറില്‍ 11-ാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. 197 പന്തില്‍ 100 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. എന്നാൽ ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും ചേര്‍ന്നതോടെ ഇന്ത്യൻ സ്കോർ 400 കടക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയ ജുറേൽ സ്കോർ 424ൽ നിൽക്കെയാണ് പുറത്തായത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഖാരി പിയറുടെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ് ക്യാച്ചെടുത്തു. പിന്നാലെ രവീന്ദ്ര ജഡേജയും സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയാണ് ജഡേജ പൂര്‍ത്തിയാക്കിയത്. ആദ്യ ദിനത്തില്‍ യശസ്വി ജയ്സ്വാള്‍ (36), സായ് സുദര്‍ശന്‍ (ഏഴ്) എന്നിവരാണ് പുറത്തായത്. ആദ്യ ദിനത്തില്‍ വിന്‍ഡീസ് 169ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശന് (7) തിളങ്ങാനായില്ല. 19 പന്തുകള്‍ നേരിട്ട സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഗില്‍ — രാഹുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. 48 പന്തിൽ 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ 12 റണ്‍സുള്ളപ്പോൾ വിൻഡീസ് ഓപ്പണർ ടാഗ്‍നരെയ്ൻ ചന്ദർപോളിനെ പൂജ്യത്തിനു പുറത്താക്കി മുഹമ്മദ് സിറാജാണ് വെസ്റ്റിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മറ്റൊരു ഓപ്പണറായ ജോണ്‍ കാമ്പല്‍ മടങ്ങി. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ധ്രുവ് ജൂറേലിന്റെ കൈകളിലെത്തിച്ചു. അലിക് അതനസെ (12), ബ്രാന്‍ഡണ്‍ കിങ് (13) എന്നിവര്‍ വ്യക്തിഗത സ്കോര്‍ 20 പോലും നേടാനാകാതെ മടങ്ങി. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീടെത്തിയവരില്‍ റോസ്റ്റണ്‍ ചേസ് (26), ജസ്റ്റിൻ ഗ്രീവ്സ് എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്‌നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ് 40 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് എടുത്തപ്പോള്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.