
മുണ്ടക്കൈ — ചൂരൽമല ദുരന്തബാധിതർക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 122 സ്വപ്നഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി.
അഞ്ച് സോണുകളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എർത്ത് വർക്ക്, 305 വീടുകൾക്കായുള്ള പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്.
303 വീടുകളുടെ അടിത്തറ നിർമ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത് എന്നിവയുടെ പ്രവർത്തനങ്ങളും പൂർത്തിയായി. 122 വീടുകളുടെ സ്ലാബ്, ഏഴ് വീടുകളുടെ പ്ലാസ്റ്ററിങ്, 49 വീടുകളുടെ ഗ്രിഡ് സ്ലാബ് എന്നിവയും പൂർത്തീകരിച്ചു. ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുകയും 110 കെവി ലൈനിനായി നാല് പ്രധാന ടവറുകൾ ഏൽസ്റ്റണിൽ സ്ഥാപിക്കുകയും ചെയ്തു.
റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണം പുരോഗമിക്കുന്നത്. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1,100 മീറ്റർ ദൈർഘ്യമാണുള്ളത്. 9.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ഇടറോറോഡിന് 5.8 മീറ്ററാണ് വീതി. 7.553 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇത്തരം റോഡുകൾ നിർമ്മിക്കുന്നത്. താമസസ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിർമ്മിച്ചു. ഇടറോഡുകൾക്കായുള്ള സ്ഥലത്ത് 812 മീറ്ററിൽ മണ്ണിട്ട് നികത്തിയിട്ടുണ്ട്.
പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമ്മാണവും ഡ്രെയിൻ നിർമ്മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുക. ഒമ്പത് ലക്ഷം ലിറ്റർ ശേഷിയിൽ നിർമ്മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ 1,300ലധികം തൊഴിലാളികളാണ് ടൗൺഷിപ്പിൽ കർമ്മനിരതരായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.