25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 24, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025
March 18, 2025
March 18, 2025

ദുരന്തം ഒറ്റപ്പെടുത്തിയവര്‍ക്ക് പ്രതീക്ഷയായി…

Janayugom Webdesk
കല്പറ്റ
October 26, 2024 10:17 pm

ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തം ഒറ്റപ്പെടുത്തിയവര്‍ക്ക് പ്രതീക്ഷയുടെ ആശ്വാസം പകര്‍ന്ന് സത്യൻ മൊകേരി. ദുരന്തത്തിൽ കുടുംബത്തെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടമായ ശ്രുതിയെ അമ്പിലേരിയിലെ വസതിയിൽ സന്ദർശിച്ച ശേഷമായിരുന്നു വയനാട് ലോക്‌സഭാ ഇടതുസ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. “മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ ഉയിർത്തെഴുന്നേല്പിന്റെ മുഖമാകണം ശ്രുതി. സംസ്ഥാന സർക്കാർ ഉറപ്പാക്കിയ ജോലിയുടെ നടപടികൾ പൂർത്തിയായി, അതിൽ സജീവമാകുമ്പോൾ ഒറ്റപ്പെടലിന്റെ വ്യഥകൾക്ക് ചെറിയ ആശ്വാസം കണ്ടെത്താനാകും. ഒറ്റപ്പെട്ടുവെന്ന തോന്നലില്ലാതാകണം, നാടൊട്ടാകെ കൂടെയുണ്ട്…” ശ്രുതിയെ സാന്ത്വനിപ്പിച്ചു. ചൂരൽമലദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ട മൂന്നാം ക്ലാസുകാരി അവന്തികയെയായിരുന്നു പിന്നീട് കണ്ടത്. കൈനാട്ടിയിൽ ബന്ധുക്കൾക്കൊപ്പമാണ് ഇപ്പോള്‍ അവന്തിക. മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലെ പ്രശോഭിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് മൂന്നാം ക്ലാസുകാരിയായ അവന്തിക. ചേച്ചി അച്ചു വെള്ളാർമല സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി; അമ്മയും അച്ഛനും ചേച്ചിയും ഓർമ്മയായതോടെ അവന്തിക ഒറ്റയ്ക്കായി. 

ദുരന്തബാധിതതരെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയ പ്രധാനമന്ത്രി മോഡി ആദ്യം കണ്ടത് അവന്തികയെയായിരുന്നു. കെട്ടിപ്പിടിച്ച് ഓമനിച്ചതിന് ശേഷം എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നു പറഞ്ഞായിരുന്നു മോഡിയുടെ മടക്കം. എല്ലാറ്റിനും ഒപ്പമുണ്ടെന്ന് അവന്തികയുടെ അമ്മായി പ്രമീളയോടും പറഞ്ഞു. എന്നാല്‍ പിന്നീട് അവന്തികയ്ക്കോ നാടിനോ കേന്ദ്രസർക്കാരിൽ നിന്ന് യാതൊന്നും കിട്ടിയതുമില്ല. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്താണ് അവന്തികയോട് യാത്രപറഞ്ഞത്.
ബത്തേരി മണ്ഡലാതിർത്തിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം സിഎംഡിയുമായ എൻ രാജന്റെ നേതൃത്വത്തിൽ എല്‍ഡിഎഫ് പ്രവർത്തകർ കാത്തുനിന്നിരുന്നു. ഇങ്ക്വിലാബ് വിളികളോടെ കൃഷ്ണഗിരി കടന്ന് അമ്പുകുത്തിമലയുടെ അടിവാരങ്ങളിലൂടെ നീങ്ങി. വയനാടിന്റെ സുഗന്ധമായ കാപ്പിയുടെയും കുരുമുളകിന്റെയും തോട്ടങ്ങളും ഫാക്ടറികളും ഭക്ഷ്യസംസ്കരണശാലകളും തൊഴിലിടങ്ങളും പിന്നിട്ട് കർഷകരെയും തൊഴിലാളികളെയും നേരിൽ കണ്ട് വർത്തമാന രാഷ്ട്രീയം പങ്കുവച്ചു.
ബത്തേരി ടൗണിൽ സ്ഥാനാർത്ഥിയെത്തുമ്പോൾ മണ്ഡലം കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിലെത്തിയിരുന്നു. ഹർഷാരവങ്ങളും ഇങ്ക്വിലാബ് വിളികളും ഹാളിൽ നിന്നും നഗരത്തിലേക്ക് പടർന്നു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, മണ്ഡലം സെക്രട്ടറി വി യൂസഫ്, സജി വർഗീസ്, സിപിഐ(എം) ഏരിയ സെക്രട്ടറിമാരായ ഹാരിസ്, കുഞ്ഞുമോൾ, സിഎം സുധീഷ്, സജി കവനാക്കൂടി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.