
അടുത്തകാലത്തായി വന്യജീവി സംഘർഷങ്ങളിൽ ആദിവാസികൾ കൂടുതലായി കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും വിഷയം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന ഗോത്ര ഭേരി സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് നടപ്പാക്കിവരുന്ന പത്തിന മനുഷ്യ‑വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികൾ വിജയം കണ്ടു തുടങ്ങിയിട്ടുണ്ട്. 2024–25 കാലഘട്ടത്തിൽ 67 പേർ വന്യജീവി സംഘർഷത്തിൽ മരിച്ചതിൽ 34 പേർ പാമ്പ് കടി മൂലവും 19 പേർ ആനയുടെ മുന്നിൽ അകപ്പെട്ടും ആണ് കൊല്ലപ്പെട്ടത്. എന്നാൽ ആനയുടെ മുമ്പിൽ പെട്ടു മരിച്ച 19 പേരിൽ 13 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഓരോ മരണവും വേദനാജനകമാണെങ്കിലും 2021–22 വർഷത്തിൽ 113 പേർ കൊല്ലപ്പെട്ട സ്ഥാനത്താണ് ഇത്രയും കുറഞ്ഞ മരണ നിരക്ക് എന്നത് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികളുടെ വിജയത്തെ കാണിക്കുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആദിവാസി സമൂഹത്തിന്റെ കൂടി അറിവുകൾ ശേഖരിക്കുന്നതിനായാണ് ഗോത്രഭേരി എന്ന പേരിൽ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 360 ലധികം ഉന്നതികളിലായി 18 മേഖലാ യോഗങ്ങൾ നടന്നു കഴിഞ്ഞു. ഇതിൽ നിന്നും ലഭിച്ച അറിവുകളുടെ ക്രോഡീകരണമാണ് ശില്പശാലയില്‍ നടക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പ്ലാനിങ് കമ്മിഷന്റെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹകരണത്തിലൂടെ സർക്കാർ പദ്ധതികളായി നടപ്പിലാക്കുന്ന രീതിയാണ് ഗോത്രഭേരി വിഭാവനം ചെയ്തിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി മനുഷ്യ വന്യജീവി സംഘർഷത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വന്യജീവി സംഘർഷ ലഘൂകരണത്തിൽ സർക്കാർ നൽകുന്ന പ്രാധാന്യം വളരെ വലുതാണ്.
ഈ രംഗത്ത് ആശാവഹമായ പരിവർത്തനത്തിന് ആധുനിക സാങ്കേതികവിദ്യകളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തിലൂടെ സാധ്യമാക്കുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി അധ്യക്ഷത വഹിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. എൽ ചന്ദ്രശേഖർ, ഡോ. ജെ ജസ്റ്റിൻ മോഹൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി എസ് കണ്ണൻ വാര്യർ, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.