
റഷ്യന്‍ പ്രസിഡന്റ് ബ്ളാദിമിര്‍ പുഡിന്‍ തന്നെ നിരാശപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ‑യുക്രൈന്‍ യുദ്ധം അവസാനിക്കാന്‍ യുഎസ് സഖ്യകക്ഷികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നും ട്രെംപ് ആവശ്യപ്പെട്ടു. യുകെ സന്ദര്‍ശിക്കുന്ന ട്രംപ് ബ്രട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ചേര്‍ന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത് .
പുഡിന്‍ എന്നെ നിരാശപ്പെടുത്തി. അദ്ദേഹം ഒരുപാട് ആളുകളെ കൊല്ലുന്നുണ്ട്, കൊല്ലുന്നതിനേക്കാൾ കൂടുതൽ ആളുകളെ അദ്ദേഹത്തിന് നഷ്ടപ്പെടുന്നുമുണ്ട്. വളരെ ലളിതമായി പറഞ്ഞാൽ, എണ്ണവില കുറഞ്ഞാൽ പുഡിന്‍ പിന്മാറും. അദ്ദേഹത്തിന് മറ്റ് വഴികളുണ്ടാകില്ല. സഖ്യകക്ഷികൾ റഷ്യൻ ഊർജ്ജം വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ അതു നടക്കൂ. ഞാൻ മറ്റു കാര്യങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, പക്ഷേ, എന്റെ കൂടെ നിൽക്കുന്നവർ റഷ്യയിൽനിന്ന് എണ്ണ വാങ്ങുമ്പോൾ അതിനു കഴിയില്ല’ ട്രംപ് പറഞ്ഞു.
പുഡിനെ ശിക്ഷിക്കാൻ മറ്റ് വഴികൾ പരിഗണിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. സമീപ ദിവസങ്ങളിൽ, പുഡിന്‍ തന്റെ യഥാർത്ഥ മുഖം കാണിച്ചു. അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്തി. കൂടുതൽ രക്തച്ചൊരിച്ചിലുകൾക്കും കൂടുതൽ നിരപരാധികളുടെ കൊലപാതകങ്ങൾക്കും നാറ്റോയുടെ വ്യോമാതിർത്തിയുടെ ലംഘനങ്ങൾക്കും കാരണമായി. ഇതൊന്നും സമാധാനം ആഗ്രഹിക്കുന്ന ഒരാളുടെ പ്രവൃത്തികളല്ല.സ്റ്റാർമർ പറഞ്ഞു. റഷ്യൻ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി വേഗത്തിൽ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള വഴികൾ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ. അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കിടെ ട്രംപ് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.