5 March 2026, Thursday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 17, 2026

ട്രംപിന്റെ കാലാവസ്ഥാ വിരുദ്ധ നയം 13 ലക്ഷം പേരുടെ ജീവനെടുക്കും

Janayugom Webdesk
വാഷിങ്ടണ്‍
November 19, 2025 9:11 pm

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലാവസ്ഥാ വിരുദ്ധനയങ്ങള്‍ ആഗോളതലത്തില്‍ 13 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് പഠനം. അധികാര ദുര്‍വിനിയോഗങ്ങളെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന പ്രോപബ്ലികയുടെ സഹകരണത്തോടെ ഗാര്‍ഡിയനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. താപനിലയിലുണ്ടാകുന്ന വര്‍ധന തന്നെ നിരവധിപ്പേരുടെ ജീവനെടുക്കുന്നുണ്ട്. ഫോസില്‍ ഇന്ധന ഉപഭോഗം വര്‍ധിപ്പിച്ചും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞുമുള്ള ട്രംപിന്റെ അമേരിക്ക ആദ്യമെന്ന നയം കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. 

ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖലയിലെ ചൂട് വര്‍ധിക്കുന്നത് ദരിദ്രരാജ്യങ്ങളിലെ ആളുകളെ കൂടുതലായി മരണത്തിലേക്ക് തള്ളിവിടുമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ രാജ്യങ്ങളിലൊക്കെയും മലിനീകരണവും പുറന്തള്ളല്‍ പങ്കാളിത്തവും തുലോം കുറവാണ്. പക്ഷേ ചുട്ടുപൊള്ളുന്ന ചൂടിനെ അതിജീവിക്കുന്നതിനുള്ള യാതൊരു മുന്നൊരുക്കങ്ങളും ഇവര്‍ നടത്തിയിട്ടില്ല. ട്രംപിന്റെ കാലാവസ്ഥാ വിരുദ്ധ നയങ്ങള്‍ കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന് കാരണമാകുമെന്നാണ് പ്രൊപബ്ലിക്കയുടെ പഠനത്തില്‍ പറയുന്നത്. ഇത് ആഗോളതലത്തില്‍ 13 ലക്ഷം പേര്‍ ചൂടുമൂലം മരിക്കുന്നതിന് കാരണമാകും. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിനേക്കാളൊക്കെ വളരെ വലുതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വര്‍ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധികളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ലോക നേതാക്കള്‍ ബ്രസീലിലെ ബെലമില്‍ ഒരുമിച്ച് കൂടിയിരുന്നു. ലോക ജനസംഖ്യയുടെ നാല് ശതമാനത്തെ ഉള്‍ക്കൊള്ളുകയും ഹരിതഗൃഹ വാതക ഉല്പാദനത്തിന്റെ 20 ശതമാനവും വഹിക്കുന്ന അമേരിക്ക സിഒപി ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നു. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, സാന്‍മരിനോ എന്നീ രാജ്യങ്ങള്‍ മാത്രമാണ് യോഗത്തിലേക്ക് പ്രതിനിധികളെ അയയ്ക്കാതിരുന്നത്.
വെയിലത്ത് ജോലി ചെയ്യുന്നവര്‍, പ്രായമായവര്‍, നിര്‍ജലീകരണമുണ്ടാകുന്നവര്‍, ഭിന്നശേഷിക്കാരും രോഗബാധിതരുമായവര്‍, പാര്‍പ്പിടമില്ലാത്തവര്‍, എസി സ്ഥാപിക്കാന്‍ കഴിയാത്തവര്‍ തുടങ്ങിയ വിഭാഗത്തിലുള്ളവരാണ് വര്‍ധിച്ചുവരുന്ന ചൂടിന് ആദ്യം ഇരയാകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.