
ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ തൊഴിൽ മേഖല കടുത്ത ആശങ്കയിലായി. 50% തീരുവ തിരിച്ചടിയാകുന്ന കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിൽ രംഗങ്ങളും ഭീഷണിയിലാണെങ്കിലും വലിയ വെല്ലുവിളി സമുദ്രോല്പന്ന‑സ്വർണാഭരണ നിർമാണ മേഖലകളിലാണ്. സ്വർണാഭരണ നിർമാണ രംഗത്ത് കയറ്റുമതി മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ തീരുവ വർധന നേരിട്ട് ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. ഈ രംഗവുമായി ബന്ധപ്പെട്ടു മാത്രം ഉപജീവനം നടത്തുന്ന കരകൗശല വിദഗ്ധരടക്കമുള്ള വലിയ വിഭാഗമുണ്ട്.
കടലാമയുടെ പേരിലുള്ള കടൽച്ചെമ്മീൻ വിലക്ക് നിലനിൽക്കുന്നതിനിടയിലെ ഇപ്പോഴത്തെ അവസ്ഥ കൂടിയായതോടെ മത്സ്യബന്ധന‑സംസ്കരണ മേഖലയിലെ പ്രതിസന്ധി ഇരട്ടിക്കുമെന്ന ആശങ്ക ശക്തമാണ്. ഇത് ഈ രംഗങ്ങളിൽ തൊഴിലെടുക്കുന്നവരുടെ ഉപജീവനത്തിന് വലിയ വെല്ലുവിളിയാണുയർത്തിയിട്ടുള്ളത്. സുഗന്ധവ്യഞ്ജനങ്ങൾ, കയർ, കശുവണ്ടി, റബ്ബര്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും തീരുവ വർധന പ്രതികൂലമായി ബാധിക്കും. കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മേൽ പതിക്കുന്ന വർധനവ് കർഷരെയും ദുരിതത്തിലാക്കും.
റബ്ബര്‍ മേഖലയിൽ പണിയെടുക്കുന്നവരെയും തീരുവ ആശങ്കയിലാക്കിയിരിക്കുകയാണ്. 10 ശതമാനമായിരുന്ന റബ്ബര്‍ ഉല്പന്ന തീരുവ പുതിയ തീരുമാനത്തോടെ 50 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. ഈ രംഗത്തെ പല കമ്പനികളും ഉല്പാദനവും കയറ്റുമതിയും താല്‍ക്കാലികമായിട്ടാണെങ്കിലും നിർത്തിയിരിക്കുകയാണ്.
കയർ ഉല്പന്നങ്ങൾക്കും അമേരിക്കയിൽ 10 ശതമാനമായിരുന്നു തീരുവ. അതുതന്നെ ഇന്ത്യയിലെ കയറ്റുമതിക്കാരും അമേരിക്കയിലെ ഇറക്കുമതിക്കാരും പരസ്പര ധാരണയനുസരിച്ച് പങ്കിടുകയായിരുന്നു. ഈ മേഖലയിലെ തൊഴിലാളികളും ഇതിന്റെ കെടുതിക്ക് ഇരകളാവും. അമേരിക്കൻ വിപണി മാത്രം ലക്ഷ്യമിട്ട് കശുവണ്ടിയുടെ മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് ഇരട്ടി തീരുവ ഭീഷണിയാണ്. ഇത് മേഖലയിലെ തൊഴിലാളികൾക്കും വെല്ലുവിളിയാണ്.
ജിഡിപി വളര്‍ച്ച കുറയും
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി പ്രവചനം നിലവിലെ 6.2%ത്തില്‍ നിന്ന് 5.8 ആയി നോമുറ വെട്ടിക്കുറച്ചു.
ഇന്ത്യക്കെതിരായ 50% യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. ഈ കുറവ് പ്രധാനമായും ഇന്ത്യന്‍ കയറ്റുമതിയില്‍, പ്രത്യേകിച്ച് തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, എംഎസ്എംഇകള്‍ തുടങ്ങിയ മേഖലകളില്‍ യുഎസ് താരിഫുകള്‍ ചെലുത്തുന്ന പ്രതികൂല ആഘാതം മൂലമാണ്. കയറ്റുമതി വരുമാനം കുറയുന്നതിനും, തൊഴില്‍ നഷ്ടത്തിനും, ഉപഭോഗ ആവശ്യകത കുറയുന്നതിനും കാരണമാകുമെന്നും നോമുറ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.