
ട്രംപിന്റെ ഉപരോധ ഭീഷണിയെത്തുടർന്ന്, ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് ഇൻഡസ്ട്രീസ് വ്യാഴാഴ്ച മുതൽ നിർത്തിവച്ചു. ഉപരോധങ്ങൾ പാലിച്ചുകൊണ്ട്, ജാംനഗർ പ്ലാന്റിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങൾ റഷ്യയിൽ നിന്ന് ഉല്പാദിപ്പിക്കാത്ത അസംസ്കൃത വസ്തുക്കളിൽ നിന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഉക്രെയ്‌നിനെതിരായ യുദ്ധത്തിനിടയിൽ റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ പാലിക്കുമെന്നും നിലവിലുള്ള എണ്ണ വിതരണക്കാരുമായി ബന്ധം നിലനിർത്തുമെന്നും കമ്പനി പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരി മുതൽ അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ വ്യാപാരികൾക്ക്, പ്രത്യേകിച്ച് എണ്ണ കയറ്റുമതിക്കാർക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാനും കീവുമായി സമാധാന കരാറിൽ ഒപ്പിടാനും മോസ്കോയെ നിർബന്ധിക്കുക എന്നതാണ് ഉപരോധങ്ങളുടെ ലക്ഷ്യം.
ഒക്ടോബറിൽ, റഷ്യയിലെ ഏറ്റവും വലിയ രണ്ട് ഊർജ സ്ഥാപനങ്ങളെയും എണ്ണ കയറ്റുമതിക്കാരെയും ലക്ഷ്യമിട്ട് വാഷിങ്ടൺ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു, റോസ് നെഫ്റ്റും ലുക്കോയിലുമാണ് ഈ സ്ഥാപനങ്ങള്‍. റോസ് നെഫ്റ്റിൽ നിന്ന് പ്രതിദിനം ഏകദേശം 5,00,000 ബാരൽ അസംസ്കൃത എണ്ണ വാങ്ങുന്നതിന് റിലയൻസിന് ദീർഘകാല കരാറുണ്ടായിരുന്നു. റിലയൻസിന്റെ എണ്ണ കയറ്റുമതിയുടെ 28% യൂറോപ്പിലേക്കാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് മോസ്കോയുടെ യുദ്ധത്തിന് ഇന്ധനം നൽകുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് ആരോപിച്ചിരുന്നു. ഓഗസ്റ്റിൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ 50% ആയി ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.