11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

മീൻകുട്ടയല്ല, ഇനി പുസ്തകങ്ങൾ കൂട്ട്; കണ്ടങ്കരിയിലെ കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

Janayugom Webdesk
ആലപ്പുഴ
January 17, 2026 6:36 pm

ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ പഠനം വഴിമുട്ടി മീൻകുട്ടയേന്തി നിരത്തിലിറങ്ങേണ്ടി വന്ന രണ്ട് കുരുന്നുകൾക്ക് ഇനി അക്ഷരമധുരം. കണ്ടങ്കരി പുറകെത്തൈാടിയിലെ താൽക്കാലിക ടെന്റിൽ ദുരിതജീവിതം നയിച്ചിരുന്ന കർണാടക സ്വദേശികളായ അമ്മുവിനും വിഷ്ണുവിനുമാണ് സുമനസ്സുകളുടെ ഇടപെടലിലൂടെ വിദ്യാലയമുറ്റത്ത് പുതുജന്മം ലഭിച്ചത്. പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിട്ടും പ്രാരാബ്ധങ്ങൾ കാരണം മീൻ വിൽപനയ്ക്ക് പോകാൻ നിർബന്ധിതരായവരായിരുന്നു ഈ സഹോദരങ്ങൾ. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ടെന്റിൽ മഴയും വെയിലുമേറ്റായിരുന്നു ഇവരുടെ താമസം. 

ജനന സർട്ടിഫിക്കറ്റ് പോലുമില്ലാത്തതിനാൽ വിദ്യാലയ പ്രവേശനം അസാധ്യമായി തുടരുന്നതിനിടയിലാണ് അധ്യാപികയായ ആർ. രാധികയും സുഹൃത്തുക്കളും ഇവരുടെ രക്ഷകരായി എത്തിയത്. രാധിക ടീച്ചറുടെ നേതൃത്വത്തിലുള്ള നിരന്തര പരിശ്രമത്തിനൊടുവിൽ കുട്ടികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുകയും സ്കൂൾ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു. ഈ വിഷയത്തിൽ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടതോടെ സഹായങ്ങൾ വേഗത്തിലായി. കളക്ടറുടെ നിർദ്ദേശപ്രകാരം ’ കെയര്‍ ഫോര്‍ ആലപ്പി സെക്രട്ടറി പ്രേംസായി ഹരിദാസ്, പൊതുപ്രവർത്തകൻ വിനോദ്, രാധിക ടീച്ചർ എന്നിവർ കുട്ടികളുടെ താമസ്ഥലത്തെത്തി. കുടുംബത്തിന് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള നടപടികൾ ഇവർ ആരംഭിച്ചു കഴിഞ്ഞു.

അക്ഷരമുറ്റത്തെത്തിയ കുട്ടികൾക്ക് ഇനി വേണ്ടത് സുരക്ഷിതമായ ഒരു വീടാണ്. നിലവിൽ താമസിക്കുന്ന ടെന്റ് സുരക്ഷിതമല്ലാത്തതിനാൽ വീട് നിർമ്മിക്കാൻ ആവശ്യമായ മൂന്ന് സെന്റ് ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഈ സ്വപ്നത്തിലേക്ക് കുടുംബത്തെ കൈപിടിച്ചുയർത്താൻ ‘പുണ്യം ഗ്രൂപ്പ്’ മുന്നിട്ട് വന്നിട്ടുണ്ട്. മത്സ്യഗന്ധമുള്ള വീഥികളിൽ നിന്നും അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന അമ്മുവിനും വിഷ്ണുവിനും നാടിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. പ്രതിസന്ധികളോട് പൊരുതി ജയിക്കുന്ന ഈ കുരുന്നുകൾ അതിജീവനത്തിന്റെ പുതുമാതൃകയാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.