
ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ പൊലീസുകാർ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് കോടതി വിധി. സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഒന്നാം പ്രതി കെ ജിതകുമാറിനാണ് വധശിക്ഷ വിധിച്ചിരുന്നത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അർബുദബാധയെ തുടർന്ന് 2020 ൽ മരിച്ചു. കൊലക്കുറ്റം, ക്രൂരമർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നായിരുന്നു വധശിക്ഷ.
ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വർഷം തടവും പിഴയും വിധിച്ച മുൻ എസ്‌പിമാരായ ഇ കെ സാബു, ടി കെ ഹരിദാസ്, അന്ന് എസ്ഐയിയായിരുന്ന ടി അജിത്കുമാർ എന്നിവരെയും ഹൈക്കോടതി വെറുതേ വിട്ടു.
2005 സെപ്തംബർ 27ന് രാത്രിയിലാണ് പൊലീസുകാരുടെ മൂന്നാം മുറ പ്രയോഗത്തിൽ ഉദയകുമാർ ഫോർട്ട് സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. വഴിയരികിൽ പരിക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു. ഉദയകുമാറിന്റെ ശരീരത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് ഉരുട്ടിയതിന്റെയും അടിച്ചതിന്റെ 22 ഗുരുതര പരിക്കുകൾ കണ്ടെത്തി. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസുകാർ ചേർന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. സോമൻ വിചാരണക്കിടെ മരിച്ചു.
ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതെന്ന് വരുത്താനായിരുന്നു പൊലീസ് ക്രൂരത. ഉച്ചയോടെ ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് സുഹൃത്ത് സുരേഷ് കുമാറിനൊപ്പമാണ് ഉദകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടക്കം മുതൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങൾ പൊലീസ് നടത്തി. പൊലീസുകാരായ സാക്ഷികളും മാപ്പുസാക്ഷികളും കൂറുമാറി. പ്രധാന സാക്ഷിയായ സുരേഷ് കുമാർ വിചാരണയിൽ നിസ്സഹരിച്ചു. ഉദയകുമാർ കൊല്ലപ്പെട്ട് ഇരുപതാം വർഷത്തിലാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.