
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പുരോഗമിക്കുമ്പോഴും യുഡിഎഫിലും ബിജെപിയിലും തമ്മിലടിയുടെ പൊടിപൂരം. എല്ലാ ജില്ലകളിലും പരസ്പര പോരില്‍ ആടിയുലയുകയാണ് ഇരു മുന്നണികളും. പല ജില്ലകളിലും ബിജെപിക്കകത്തും എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ തമ്മിലും ഭിന്നത രൂക്ഷമായി നിലനില്‍ക്കുകയാണ്.
എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുൻ മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്വതന്ത്രരായി മൽസരിക്കാനൊരുങ്ങി സജീവ പ്രവർത്തകർ രംഗത്തെത്തി. കെ ബാബുവിന്റെ പണാധിപത്യത്തിന് മുന്നിൽ ജില്ലാ നേതൃത്വം എക്കാലവും അടിയറവ് പറയുകയാണെന്നാണ് വിമർശനം. ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസിനെ പരിഗണിക്കാത്തതും മുസ്ലിം ലീഗിനെ അവഗണിച്ചതുമാണ് ചേരിതിരിഞ്ഞ് കലഹത്തിന് കാരണമായത്. ആലപ്പുഴ ഡിസിസിക്ക് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്റർ പതിക്കുകയും ചെയ്തു.
സീറ്റ് കിട്ടാത്ത നാലു പ്രമുഖ നേതാക്കള്‍ തൃശൂർ കോൺഗ്രസിൽ നിന്നും രാജിവച്ചു. കോഴിക്കോട് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് രാജിവെച്ചു.കണ്ണൂർ കോർപറേഷൻ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടും യുഡിഎഫില്‍ അതൃപ്തി പുകയുകയാണ്.
മലപ്പുറം പൊന്മുണ്ടത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് പദയാത്ര നടത്തി. കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് മൂഴിക്കലിൽ നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ രാജിവെച്ചു. മുഖദാർ, കുറ്റിച്ചിറ, അരക്കിണർ, നല്ലളം, പയ്യാനക്കൽ, നദീ നഗർ, മൂന്നാലിങ്കൽ, പന്നിയങ്കര, കോവൂർ ഡിവിഷനുകളിലെ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെയെല്ലാം എതിർപ്പ് നിലനിൽക്കുന്നുണ്ട്.
ബിജെപിയില്‍ എല്ലാ ജില്ലകളിലും പ്രശ്നങ്ങളുണ്ട്. കൂടാതെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാല്‍ ബിഡിജെഎസ് തനിച്ച് മത്സരത്തിനൊരുങ്ങുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.