29 December 2025, Monday

Related news

December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

നിലമ്പൂര്‍ നഞ്ചന്‍കോട് പാത അവഗണിച്ച യുഡിഎഫ്

സത്യന്‍ മൊകേരിയുടെ പ്രചരണം നിലമ്പൂരില്‍
സ്വന്തം ലേഖകന്‍
മലപ്പുറം
November 7, 2024 11:13 pm

നിലമ്പൂരിൽ നിന്ന് വയനാടുവഴി നഞ്ചൻകോടിലേക്കോ മൈസൂരുവിലേക്കോ റെയിൽപ്പാതയെന്ന പദ്ധതിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാല്‍ ഇക്കാലമത്രയും റെയിൽവേയടക്കം വയനാടിന്റെ വികസന സ്വപ്നങ്ങൾ ഈടുനൽകിയാണ് കോൺഗ്രസും യുഡിഎഫ് നേതൃത്വവും വോട്ടുവാങ്ങി വിജയിച്ചത്. ജയിച്ചവർ ചുരമിറങ്ങിപ്പോയി, റെയില്‍പ്പാളങ്ങളില്‍ ചൂളംവിളി എത്തിയില്ല. നിലമ്പൂരിലെ സ്വർണമലകൾ തേടി വന്ന് സർവം ഊറ്റിയെടുത്ത് ജനതയെ വഞ്ചിച്ച ബ്രി‍ട്ടീഷ് ചരിത്രത്തിന്റെ തനിയാവർത്തനം തന്നെയാണ് യുഡിഎഫിന്റേതും. വഞ്ചനയുടെ ഗാഥകൾ ഇവിടെ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ജനങ്ങള്‍. ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പര്യടനം നിലമ്പൂർ മണ്ഡലം പര്യടനം മണ്ഡലത്തിന്റെ മുക്കും മൂലയും സ്പർശിച്ചാണ് കടന്നുപോയത്. കോവിലത്തുമുറിയിൽ തുടങ്ങി പൂക്കോട്ടുംപാടത്ത് അവസാനിക്കുമ്പോള്‍ നിലമ്പൂർ നഗരസഭ, ചുങ്കത്തറ, പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിലുമായി 22 കേന്ദ്രങ്ങളിലായിരുന്നു പര്യടനം. ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടുകൂടിയാണ് പര്യടനം കടന്നുപോയത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവർ സ്ഥാനാർത്ഥിയെ കാണാനായി റോഡരികിലെത്തിയിരുന്നു. വാഹനം നിർത്തി ജനങ്ങള്‍ക്കെല്ലാം കൈകൊടുത്താണ് സ്ഥാനാര്‍ത്ഥി നീങ്ങിയത്. എരുമമുണ്ടയിൽ വാദ്യമേളങ്ങളുടെ അകമ്പടികളോടെ സ്ഥാനാർത്ഥിയെ നയിച്ചു. മുദ്രാവാക്യങ്ങൾ ആകാശമുയരെ മുഴങ്ങി. ഹാരാർപ്പണത്തെ തുടർന്ന് ഹ്രസ്വമായ പ്രസംഗം. ഉച്ചകഴിഞ്ഞ് നല്ലന്തണ്ണിയിലായിരുന്നു ആദ്യസ്വീകരണം. വെയിൽ മയങ്ങുന്നതനുസരിച്ച് സമ്മേളനങ്ങളിൽ ആളാരവങ്ങളും പെരുകുന്നു. പുക്കളും പൂച്ചെണ്ടുകളും പേറി പത്തിരിപ്പാടത്ത് നൂറുകണക്കിനാളുകൾ. പടക്കവും പൂത്തിരികളും വരവേല്പ് ആഘോഷമാക്കുന്നു. ശങ്കരംകുളം, നാരോക്കാവ്, ചക്കപ്പാടം, മാമാങ്കര, കരക്കോട് എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് ചെട്ടിയാരങ്ങാടിയിലെത്തുമ്പോൾ സായംസന്ധ്യ. വഴിയോരങ്ങളിലെ ആൾക്കൂട്ടങ്ങളെ അഭിവാദ്യം ചെയ്തുമടങ്ങുമ്പോൾ സമയം കണക്കിൽ ഒതുങ്ങുന്നില്ല. കാരുപ്പുറത്തും ചുള്ളിയോടും കാത്തുനിന്നത് വലിയ ആൾക്കൂട്ടം. സ്ഥാനാർത്ഥിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നവരും ഏറെ. തുറന്ന വാഹനത്തിൽ പൂക്കോട്ടുപാടത്തെത്തുമ്പോൾ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഞാനെന്നും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് സത്യന്‍ മൊകേരിയുടെ വാക്കുകളെ കരഘോഷത്തോടെ ജനങ്ങള്‍ വരവേല്‍ക്കുന്നു. മന്ത്രി ജി ആർ അനിൽ, എംപിമാരായ പി പി സുനീർ, പി സന്തോഷ് കുമാർ, ഇ ടി ടൈസൺ എംഎൽഎ, ആർ ലതാദേവി, പി രവീന്ദ്രൻ, ഇ പത്മാക്ഷൻ, പി സുകുമാരൻ, എം ഷഹീർ, എ ടി റെജി, പരുന്തൻ റെജി, എം വിറ്റാജ് തുടങ്ങിയവർ സ്ഥാനാര്‍ത്ഥിക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാഹരിദാസും ഇന്നലെ നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളിലാണ് പര്യടനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.