
ഉന്നാവ് ബലാത്സംഗ കേസിൽ അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം. വിവിധ പൗരസംഘങ്ങളുടെ നേതൃത്വത്തിൽ ജന്തർ മന്തറിലാണ് പ്രതിഷേധം. അതിജീവിതയും കുടുംബവും ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാർലമെന്റിന് മുന്നിലും ഇന്ത്യ ഗേറ്റിന് മുന്നിലും അതിജീവിത ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. ഇന്ത്യ ഗേറ്റിൽ പ്രതിഷേധിച്ചവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്.സ്ത്രീകളടക്കം നിരവധി പേരാണ് ജന്തർമന്തറിലെ പ്രതിഷേധത്തിൽ അണിചേരാൻ വരുന്നത്. എസ്എഫ്‌ഐ,ഐസ ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകളും അതിജീവിതക്കൊപ്പം പ്രതിഷേധത്തിൽ സജീവമാണ്. തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയേയും സോണിയ ഗാന്ധിയേയും സന്ദർശിച്ചിരുന്നു
തനിക്ക് സുപ്രിംകോടതയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിത മിഡിയവണിനോട് പ്രതികരിച്ചു. 2017 ലാണ് ഉന്നാവ് ബലാത്സംഗ കേസ് ഉണ്ടാവുന്നത്. 2019 ൽ ബിജെപി നേതാവായ കുൽദീപ് സിങ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു. ഇതിനെതിരെ സിബിഐ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുൾപ്പടെയുള്ളവർ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവായ കുൽദീപിനെ അറസ്റ്റു ചെയ്യുക, അതിജീവിതക്ക് നീതി ലഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധിക്കുന്നത്.
കുൽദീപ് സെനഗാറിനെ ബിജെപി സംരക്ഷിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.