20 December 2025, Saturday

അശാസ്ത്രീയ ഗതാഗത നിയന്ത്രണം;സ്വകാര്യ ബസുടമകൾ പ്രക്ഷോഭത്തിലേക്ക്

Janayugom Webdesk
കോഴിക്കോട്
October 30, 2024 7:33 pm

നഗരത്തിൽ നടപ്പിലാക്കുന്ന അശാസ്ത്രീയ ഗതാഗത നിയന്ത്രണങ്ങൾ യാത്രക്കാരെയും ബസ് ജീവനക്കാരെയും ദുരിതത്തിലാക്കുന്നതായി ആക്ഷേപം.സിറ്റിയിൽ മെഡിക്കൽ കോളെജ് ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് സ്റ്റേഡിയം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ സ്റ്റോപ്പുള്ളത് അരയിടത്ത് പാലം കഴിഞ്ഞാണ്. മുമ്പ് ബ്ലൂഡയമണ്ടിന്റെ മുമ്പിൽ സ്റ്റോപ്പുണ്ടായിരുന്നുവെങ്കിലും പിന്നീടത് ഇല്ലാതായി. ആർ പി മാളിന് മുൻവശം മൂന്നു വർഷം മുമ്പ് സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവിടെയും ബസ് നിർത്താൻ അനുവദിക്കുന്നില്ലെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും പരാതി. 

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് മെഡിക്കൽ കോളെജിലേക്ക് പോകണമെങ്കിൽ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഒരു കിലോമീറ്റർ കടുതൽ നടന്നോ ഓട്ടോ വിളിച്ചോ പോകേണ്ടുന്ന സ്ഥിതിയാണുള്ളത്. അശാസ്ത്രീയ നിയന്ത്രണങ്ങൾ കാരണം ബസ് സർവീസ് നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ടി വാസുദേവനും ജനറൽ സെക്രട്ടറി ടി കെ ബീരാൻ കോയയും പറഞ്ഞു.മെഡിക്കൽ കോളെജ് റൂട്ടിൽ സർവീസ് നടത്തുന്ന സിറ്റി ബസുകൾ മെഡിക്കൽ കോളെജിൽ ട്രിപ്പ് അവസാനിപ്പിച്ച് നിലവിൽ റഹ്മാനിയ സ്കൂളിന് സമീപമാണ് നിർത്തിയിടുന്നത്. കോർപറേഷൻ ബസ് സ്റ്റാന്റിനായി ഏറ്റെടുത്ത സ്ഥലത്ത് എന്തെങ്കിലും താത്ക്കാലിക സംവിധാനം ഏർപ്പെടുത്തി നൽകിയാൽ സൗകര്യമാവുമെന്നും ഇവർ പറഞ്ഞു. 

മാനാഞ്ചിറ ഭാഗത്ത് നിന്ന് മീഞ്ചന്ത ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് മുതലക്കുളം ബസ് സ്റ്റോപ്പ് കഴിഞ്ഞാൽ ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെ എം സി സി ബാങ്കിന് സമീപത്താണ് ബസ് സ്റ്റോപ്പുള്ളത്. ജയന്തി ബിൽഡിംഗിന് സമീപം ബസ് വേ അനുവദിക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അതു നടപ്പിലായില്ല. എൽ ഐ സിയ്ക്ക് മുമ്പിൽ സിറ്റി ബസുകളും ലൈൻ ബസുകളും ഒരേ ലൈനിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയാണ്. യാത്രക്കാർക്ക് ബസിൽ കയറാനും ഇറങ്ങാനും പ്രയാസം അനുവഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ലൈൻ ബസുകൾക്ക് പഴയ പോലെ സർവീസ് നടത്തുന്നതിനുള്ള നടപടി ഉണ്ടാവണമെന്നാണ്. ഈ പ്രയാസങ്ങൾക്കിടയിൽ ബസുടമകൾക്ക് വലിയ തോതിൽ ഫൈൻ ഈടാക്കുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെച്ച് പ്രതിഷേധിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അസോസിയേഷൻ ഭാരവാഹികളായ സാജു എം എസ്, എൻ വി അബ്ദുൾ സത്താർ, പി പി രഞ്ജിത്ത് എന്നിവർ വ്യക്തമാക്കി

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.