സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളിൽ നിരന്തര മൂല്യനിർണയത്തിന് മാനദണ്ഡമില്ലാതെ മാര്‍ക്ക് നൽകുന്ന രീതി അവസാനിപ്പിക്കുന്നതടക്കം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‍സിഇആർടി) തയ്യാറാക്കിയ മാർഗരേഖ അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈവർഷം മുതൽ എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ വിഷയങ്ങള്‍ക്ക് മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധന നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. അടുത്ത വർഷം മുതല്‍ ഒമ്പതിലും പത്തിലും ഇത് നടപ്പാക്കും. ആകെ ചോദ്യങ്ങളിൽ 30 ശതമാനം ലളിതവും 50 ശതമാനം ശരാശരി നിലവാരമുള്ളതും 20 ശതമാനം വെല്ലുവിളി ഉയർത്തുന്നതും അതത് വിഷയങ്ങളിലെ ആഴത്തിലുള്ള അറിവ് പരിശോധിക്കുന്നതുമാകണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തിയും ചോദ്യങ്ങൾ ഉണ്ടാകണം. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷ, ഗണിതം എന്നിവയിൽ വർത്തമാനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തണം.
പാദവാർഷിക, അർധവാർഷിക പരീക്ഷകൾക്കുശേഷം ഓരോ കുട്ടികളുടെയും ഫലം വിശകലനം ചെയ്യണം. മിനിമം മാർക്ക് ലഭിക്കാത്തവർക്ക് അധിക പിന്തുണ ലഭ്യമാക്കണം. ഓരോ ആഴ്ചയിലും കുട്ടിയിൽ ഉണ്ടാകുന്ന പഠനപുരോഗതി നിരീക്ഷിച്ച് രേഖപ്പെടുത്തണം. സ്കൂൾ തലത്തിലെ മുഴുവൻ വിവരങ്ങളും എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ പ്രഥമാധ്യാപകർ ക്രോഡീകരിക്കണം. വർഷാന്ത്യ പരീക്ഷയിൽ ഇ ഗ്രേഡ് ലഭിക്കുന്ന കുട്ടികളെ നിർബന്ധമായും പുനഃപരീക്ഷ എഴുതിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഈ വർഷം മുതൽ എട്ടാം ക്ലാസ് മുതൽ വിജയിക്കാൻ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം. ഇതുപ്രകാരം 50 മാർക്ക് പരീക്ഷയിൽ 12ഉം 100 മാർക്ക് പരീക്ഷയിൽ 24 ഉം മാർക്ക് വിദ്യാർത്ഥി നേടണം. നിലവിൽ യഥാക്രമം അഞ്ചും പത്തും മാർക്ക് ലഭിച്ചാൽ പാസാകുന്ന സ്ഥിതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.