
യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ 440-ാം റാങ്ക് ലഭിച്ചെന്ന ബിഹാർ സ്വദേശിയുടെ അവകാശവാദം വ്യാജമെന്ന് തെളിഞ്ഞു. ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ അരിയാരി ബ്ലോക്കിൽ നിന്നുള്ള രഞ്ജിത് കുമാർ യാദവാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. സംഭവം പുറത്തായതോടെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
2025ലെ യുപിഎസ്‌സി ഫലം പുറത്തുവന്നതിന് പിന്നാലെയാണ് തനിക്ക് 440-ാം റാങ്ക് ഉണ്ടെന്ന് രഞ്ജിത് ഗ്രാമവാസികളെയും മാധ്യമങ്ങളെയും അറിയിച്ചത്. വിജയവാർത്ത പരന്നതോടെ മുൻ എംഎൽഎ വിജയ് സാമ്രാട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രഞ്ജിത്തിന്റെ വീട്ടിലെത്തി മാലയിട്ട് സ്വീകരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. പ്രാദേശിക പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാംപ്രവേശ് ഭാരതി ഇയാളെ സ്റ്റേഷനിലേക്ക് ക്ഷണിച്ച് മധുരപലഹാരങ്ങൾ നൽകി ആദരിച്ചിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമത്തില്‍ വൈറലാവുകയും ചെയ്തു.
എന്നാൽ, ഗ്രാമത്തിലെ ചില യുവാക്കൾ യുപിഎസ്‌സി വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കൽ പുറത്തുവന്നത്. 440-ാം റാങ്ക് യഥാർത്ഥത്തിൽ കർണാടക ചിക്കബല്ലാപുര സ്വദേശിയായ രഞ്ജിത് കുമാർ ആർ എന്നയാൾക്കായിരുന്നു. പേരൊന്നുതന്നെ ആയതിനാൽ ഇത് മുതലെടുത്താണ് രഞ്ജിത് യാദവ് തട്ടിപ്പ് നടത്തിയത്.
സത്യം പുറത്തായതോടെ പൊലീസ് രഞ്ജിത്തിനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നാലെ ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ ഡൽഹിയിലേക്ക് കടന്നതായാണ് സൂചന. ആദരിക്കാൻ എത്തിയ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള പരിഹാസമാണ് ഇപ്പോൾ നേരിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.