ഉത്തരാഖണ്ഡ് ചാമോലി ജില്ലയിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലിൽ നാല് പേര്‍ മരിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷനിലെ (BRO) 55 തൊഴിലാളികളാണ് മഞ്ഞുവീഴ്ചയിൽ കുടുങ്ങിയത്. അഞ്ച് പേർ ഇപ്പോഴും മഞ്ഞിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർ ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനം നേരിട്ട് നിരീക്ഷിക്കാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി.
ഇന്നലെ മാത്രം 33 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് 17 പേരെ കൂടി രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബി ആര്‍ ഒ ക്യാമ്പിലാണ് മഞ്ഞിടിച്ചിലുണ്ടായത്, എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലും തൊഴിലാളികൾ കുടുങ്ങി കിടക്കുകയായിരുന്നു. സംഭവത്തിന് ശേഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) ടീമുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വൈദ്യസഹായത്തിനായി മനയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജോഷിമഠിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.
അതേസമയം കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച്, കൂടുതൽ ഹെലികോപ്റ്ററുകൾ കൂടി രക്ഷാപ്രവർത്തനത്തിനായി ഉൾപ്പെടുത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. നിലവിൽ ഡോക്ടർമാരുടെ സംഘവും ആംബുലൻസുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന് ഏറെ വെല്ലുവിളി ഉയർത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.