30 September 2024, Monday
KSFE Galaxy Chits Banner 2

വന്ദേ ഭാരത്, വാട്ടര്‍ മെട്രോ ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
April 25, 2023 7:35 am

തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദ്ഘാടനവും ഉള്‍പ്പെടെയുള്ളവ ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും. രാവിലെ 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ദിണ്ടിഗൽ-പളനി-പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണപ്രവര്‍ത്തനങ്ങളുടെയും നേമം-കൊച്ചുവേളി ടെര്‍മിനല്‍ വികസനത്തിന്റെയും തിരുവനന്തപുരം-ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റേയും ഉദ്ഘാടനം എന്നിവയും അദ്ദേഹം നിർവഹിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.
കൊച്ചിയില്‍ നിന്ന് ഐഎന്‍എസ് ഗരുഡയില്‍ രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.

ഇന്ന് വന്ദേ ഭാരതിന്റെ പ്രത്യേക സര്‍വീസ്

തിരുവനന്തപുരം: ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രത്യേക സര്‍വീസിന് 14 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. രാവിലെ 10.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് രാത്രി 9.15ന് കാസർകോട് സര്‍വീസ് അവസാനിക്കും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് ഇന്നത്തെ പ്രത്യേക സര്‍വീസില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുള്ളത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഇന്നത്തെ യാത്രയില്‍ പങ്കാളികളാകുന്നത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.