7 January 2026, Wednesday

Related news

January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025
December 23, 2025
December 20, 2025
December 17, 2025
December 16, 2025
December 16, 2025

വണ്ടൂരിന്റെ മിടിപ്പറിഞ്ഞ്…

ജെയ്സണ്‍ ജോസഫ്
വണ്ടൂര്‍
November 5, 2024 10:19 pm

മലബാർ കലാപം മുതല്‍ 1940–50 കാലഘട്ടങ്ങളിലെ പുരോഗമന സംഘടനകളുടെ മുന്നേറ്റങ്ങളിലൂടെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനം ഏറ്റുവാങ്ങിയ വണ്ടൂർ ഇന്നലെ വയനാട് ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് നല്‍കിയത് ചരിത്രപരമായ വരവേല്പ്. നാടിന്‌ ആവേശം‌പകർന്ന്‌ 24 കേന്ദ്രങ്ങളിലാണ് സ്വീകരണം നടന്നത്.
പ്രചരണ വാഹനത്തിനു പിന്നാലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി, താലത്തില്‍ വെള്ളരിയും പയറും മത്തനും നല്‍കി വരവേല്‍ക്കുന്ന കര്‍ഷകര്‍; ആവേശകരമായിരുന്നു സ്വീകരണം. വണ്ടൂര്‍ ശാന്തിനഗറിലായിരുന്നു ആദ്യസ്വീകരണം. പര്യടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂരാട്, മമ്പാട്മൂല, മാളിയേക്കല്‍, പൂങ്ങോട്… എല്ലായിടത്തും ജനത്തിരക്കായിരുന്നു. സ്ഥാനാര്‍ത്ഥിയെ കാത്ത് നൂറുകണക്കിനാളുകള്‍. പടക്കശബ്ദങ്ങളെയും വാദ്യമേളങ്ങളെയും കവച്ചുയര്‍ന്ന മുദ്രാവാക്യങ്ങള്‍. ‘കൂടെയുണ്ടാകും’ എന്ന സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്.
കാളികാവ്, അടയ്ക്കാക്കുണ്ട്, കേരള, കക്കറ എന്നിവിടങ്ങളിൽ സ്വീകരിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി. എല്ലായിടത്തും ഏവർക്കും പരിചിതനാണ് സ്ഥാനാര്‍ത്ഥി. പലരും ഓടിയെത്തി സൗഹൃദം പുതുക്കി. വഴിയോരങ്ങളില്‍ വീട്ടമ്മമാരുടെ കൂട്ടം… ജയിച്ച് രാജിവച്ചുപോയ ജനപ്രതിനിധി അവഗണിച്ച വിഷയങ്ങൾ ഒട്ടേറെ. സങ്കടങ്ങള്‍ സത്യന്‍ മൊകേരിയോട് പറഞ്ഞു. നടപ്പാക്കാത്ത വാഗ്ദാനങ്ങളും വികസന സാധ്യതയുണ്ടായിട്ടും ഉപയോഗപ്പെടുത്താത്ത എംപിയുടെയും കൂട്ടരുടെയും അനാസ്ഥയും വിശദീകരിച്ചു. 

മഹാദുരിതങ്ങളിലും പതറാതെ ജനങ്ങളെ ചേർത്തുപിടിച്ച് പുനരധിവാസം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രസംഗകര്‍ എടുത്തുപറഞ്ഞു. വീട്ടിക്കുന്നില്‍ എത്തുമ്പോള്‍ പാളത്തൊപ്പി അണിയിച്ച് കര്‍ഷകരുടെ ഐക്യദാര്‍ഢ്യം. ഉള്‍പ്രദേശങ്ങളിലൂടെ പരമാവധി ജനങ്ങളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള അവസരമൊരുക്കിയാണ് സ്വീകരണ സ്ഥലങ്ങളുടെ ക്രമീകരണം.
പോരൂര്‍ വായനശാലയില്‍ എത്തുമ്പോള്‍ ഒരു നാട് ഒന്നാകെ തടിച്ചുകൂടിയിരുന്നു. വിത്തെറിഞ്ഞ് വിളവെടുക്കുന്ന തഴമ്പേറിയ കടുക്കയില്‍ ശങ്കരന്‍ പാളത്തൊപ്പി അണിയിച്ച് കര്‍ഷകനേതാവിനെ സ്വീകരിച്ചു. പാടങ്ങള്‍ക്ക് റബര്‍ത്തോട്ടങ്ങളും അടയ്ക്കാമരങ്ങളും കാവല്‍നില്‍ക്കുന്ന വഴികളിലൂടെയുള്ള യാത്ര. കൈ തുടച്ച് വീട്ടുജോലികള്‍ തിടുക്കത്തില്‍ ഒതുക്കി ഇറങ്ങിവരുന്ന വീട്ടമ്മമാരും ഒപ്പം കുട്ടികളും. കൈവീശിയും കൈകൂപ്പിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിക്കുന്നു. പകല്‍ മറഞ്ഞു തുടങ്ങുന്നു. സ്വീകരണ സ്ഥലങ്ങള്‍ പത്തിലേറെ ബാക്കി. വേഗത കൂട്ടാന്‍ പ്രവര്‍ത്തകരുടെ നിര്‍ദേശം. ജനങ്ങള്‍ വഴിയിലെങ്ങും കാത്തുനില്‍ക്കുമ്പോള്‍ സമയക്രമത്തിനൊപ്പം ഏങ്ങനെ നീങ്ങനാകും.
ചെറിയവാക്കുകളിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ മറുപടി പ്രസംഗം. രാജ്യത്തിന്റെ നിലനില്പിനും പൗരാവകാശ സംരക്ഷണത്തിനും ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വീകരണയോഗങ്ങളില്‍ നന്ദിയുടെ വാക്കുകള്‍. സമാപന സ്ഥലമായ കാപ്പില്‍ എത്തുമ്പോള്‍ രാത്രി ഒമ്പതുകഴിഞ്ഞിരുന്നു. കാത്തുനില്‍ക്കുന്ന ജനങ്ങളുടെ കണ്ണില്‍ തിളക്കം. തിരസ്കാരത്തിന്റെയും നിന്ദയുടെയും യുഡിഎഫ്കാലം അസ്തമിക്കുന്നതിന്റെ ആഘോഷം, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, പി കെ ക‍ൃഷ്ണദാസ്, എന്‍ കണ്ണന്‍, ജെ ക്ലീറ്റസ്, പി തുളസീദാസ്, എസ് വേണുഗോപാല്‍, എം മോഹന്‍ദാസ്, എ ടി അഹമ്മദ്, അജിത് കൊളാടി, നാസര്‍ ഡിബോണ, ഹര്‍ഷ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.