ഇന്നലെപ്പൊടുന്നനെ
ഉൾത്തടം വിങ്ങി,യെന്തോ
പറയാനുണ്ടെന്നാരോ
പതിയെ പുലമ്പലായ്
മഞ്ഞച്ച വെയിൽപ്പക്ഷി
കുനിഞ്ഞ ചില്ലത്തുമ്പിൽ
ആഞ്ഞൊന്നു പുൽകിപ്പോയി
എന്നിട്ടും കുളിർന്നുപോയ്!
വാക്കിന്റെയറ്റംപൊട്ടി
‘ചില്ലൊ‘ന്നു ചിതറിപ്പോയ്
സ്മൃതിയിൽ ചിതൽപ്പുറ്റിൻ
പഴയ മണ്ണിൻ ഗന്ധം
ഉടലിൽ പൊടുന്നനെ-
പൊള്ളിയ്ക്കും കുളിരല
ഭ്രമണം, വഴിതെറ്റി-
ത്തിരിയും ഗ്രഹം പോലെ
വെറുത്തു,വെറുത്തൊരാൾ
രാഗത്തിലാകുമ്പോലെ
മറന്നു, മറന്നന്ത്യം
ഓർമ്മയിലാഴുമ്പോലെ
ഇരുട്ടിൻ വിഷത്തുള്ളി
കുടിച്ച പകലിന്റെ
നെഞ്ചിലെ വെട്ടമൂറ്റി
പാൽനിലാവാകും പോലെ
ജീർണ്ണമാം ‘ഭൂത’ത്തിന്റെ
താഴിട്ട മുറിയ്ക്കുള്ളിൽ
കനവിൻ കാല്പെട്ടിയിൽ
പൂക്കുന്നു,കൈതക്കാട് !
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.