22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

വിഴിഞ്ഞം തുറമുഖം: വിചിത്ര മാനദണ്ഡം പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Janayugom Webdesk
തിരുവനന്തപുരം
December 14, 2024 3:47 pm

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സർക്കാർ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തി വന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തിൽ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടികാട്ടി .

വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ്‌ രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്. വിജിഎഫ് ആയി കേന്ദ്രം നൽകുന്നത് 817.80 കോടി രൂപയാണെങ്കിലുംതിരിച്ചടവിന്റെ കാലയളവിൽ പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10000 മുതൽ 12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ് കണക്കാക്കപ്പെടുന്നത്.

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നൽകുന്നതാണ്. അത് വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ വിജിഎഫ് മാർഗ്ഗനിർദ്ദേശങ്ങളിൽ എവിടെയും concessioneer‑നെ സഹായിക്കുന്ന ഗ്രാന്റ് തിരിച്ചടക്കണമെന്ന് നിബന്ധന വെച്ചിട്ടില്ല. 2005‑ൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളിൽ (പിപിപി) വിജിഎഫ് നടപ്പിലാക്കി തുടങ്ങിയതുമുതൽ ഇതുവരെ 238 പദ്ധതികൾക്കായി ₹23,665 കോടിയോളം തുക വിജിഎഫായി കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഒന്നിൽ പോലും ഇതുവരെ ഇത്തരം ലോൺ ആയി കണ്ടുള്ള തിരിച്ചടവുകൾ ഏർപ്പെടുത്തിയിട്ടില്ല.

വിജിഎഫ് സ്കീം പ്രാവർത്തികമാക്കിയത് തന്നെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുതൽമുടക്കിലുള്ള സംസ്ഥാനങ്ങളുടെ അധികഭാരം ലഘൂകരിക്കാൻ ഉദ്ദേശിച്ചാണ്.വിഴിഞ്ഞത്തിന്റെ കാര്യത്തിൽ വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ നിലപാട് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേന്ദ്ര സർക്കാർ നൽകുന്ന ₹817.80 കോടി വിജിഎഫ് തുകയ്‌ക്കു പുറമെ സമാനമായ തുക സംസ്ഥാന സർക്കാരും concessioneer‑ന് വിജിഎഫ് ആയി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ, കേരള സർക്കാർ ഈ പദ്ധതിയിൽ ₹4,777.80 കോടി കൂടി നിക്ഷേപിക്കുന്നുണ്ട്.

ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതിയിൽ, സാമ്പത്തിക കഷ്ടതകൾക്കിടയിലും സംസ്ഥാന സർക്കാർ ഇത്ര വലിയ തുക നിക്ഷേപിക്കുന്നതിനാൽ, ഈ ശ്രമങ്ങൾക്കു വേണ്ട കൃത്യമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.വിജിഎഫ് തിരിച്ചടവ് വിഷയത്തിൽ സ്വീകരിച്ച പുതിയ നിലപാട് റദ്ദാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തൂത്തുക്കുടി തുറമുഖത്തിൻ്റെ ഔട്ടർ ഹാർബർ പദ്ധതിയ്ക് വിജിഎഫ് അനുവദിച്ചപ്പോൾ സമാനമായ നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി കത്തിൽ എടുത്ത് പറയുന്നുണ്ട് .തൂത്തുക്കുടി തുറമുഖത്തിനു നൽകിയ അതേ പരിഗണന വിഴിഞ്ഞവും അർഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. വിഴിഞ്ഞം പദ്ധതിയുടെ വിജിഎഫ് തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുകൂലമായ തീരുമാനത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.