വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുന്ന കുറവുകൾക്കും നഷ്ടങ്ങൾക്കും പരിഹാരമായി പ്രസ്തുത ജനതയുടെ അർത്ഥപൂർണമായ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക വളർച്ച ഉറപ്പാക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം സിം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഡിസംബർ മൂന്നോടെ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനനുസരിച്ച് ആദ്യ ഘട്ടം കമ്മിഷൻ ചെയ്യും. 232 ചരക്ക് കപ്പലുകളിൽ നിന്നായി അഞ്ച് ലക്ഷത്തോളം കണ്ടെയ്‌നറുകൾ ഇതുവരെ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു എന്നത് അഭിമാനകരമായ നേട്ടമാണ്. ഫെബ്രുവരിയിൽ മാത്രം 72,000 ത്തോളം കണ്ടെയ്‌നറുകളാണ് എത്തിയത്. തുടർ പദ്ധതിക്ക് പരിസ്ഥിതി അംഗീകാരം ലഭിക്കുകയും ആവശ്യമായ ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുകയും ചെയ്തു. കമ്മിഷനിങ് കഴിഞ്ഞാൽ തുടർ നടപടികൾ പൂർത്തിയാക്കും.
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കുകയും ജനങ്ങൾക്ക് മുന്നിൽ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. 2700 ആളുകൾക്ക് നിലവിൽ 284 കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് മാത്രം 8.76 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. കരമടി തൊഴിലാളികൾക്കുൾപ്പെടെ സഹായം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും പരാതികളുണ്ടായാൽ അവ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റിക്കും അംഗീകാരം നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹിക വികസന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്കൂൾ, ആശുപത്രി വീടുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉറപ്പാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതമാശംസിച്ചു. തുറമുഖവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. എ കൗശികൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം വിൻസന്റ് എംഎൽഎ വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർമാരായ നിസാമുദ്ദീൻ, പനിയടിമ ജോൺ തുടങ്ങിയവർ സംബന്ധിച്ചു. ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.