
കേരളത്തിന്‍റെ ജനപക്ഷ രാഷ്ട്രീയ സമരചരിത്രത്തെ മുക്കാൽ നൂറ്റാണ്ടിലേറെക്കാലം രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തിയ മുൻ മുഖ്യമന്ത്രിയും ഐതിഹാസിക കമ്യൂണിസ്റ്റ് നായകനുമായ വി.എസ് അച്യുതാനന്ദൻ രാഷ്ട്രീയ കേരളത്തിലെ അനശ്വര ചെന്താരകമായി എന്നും നിലകൊള്ളുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നീതിക്കു വേണ്ടി നിലകൊള്ളാൻ വേലിക്കെട്ടുകൾ ഒരിക്കലും തടസ്സമാകാതിരുന്ന വിഎസിന്‍റെ ചരിത്രദൗത്യങ്ങൾ ജനകീയ അഭിലാഷങ്ങളുടെ സാക്ഷാത്കാരമാണ് ലക്ഷ്യമിട്ടത്. തൊഴിലാളികൾക്കിടയിൽനിന്നു രാഷ്ട്രീയം തുടങ്ങി പതിറ്റാണ്ടുകൾ പുരോഗമന പ്രസ്ഥാനങ്ങളുടെ അമരത്തു നിലയുറപ്പിച്ച അത്യുന്നതനായ ട്രേഡ് യൂണിയനിസ്റ്റിന്‍റെ ദേഹവിയോഗത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. എക്കാലവും അധ്വാന വർഗ കാഴ്ചപ്പാടുകളിൽ രാഷ്ട്രീയം രൂപപ്പെടുത്തിയ വി.എസ് മാധ്യമ സമൂഹത്തിന്‍റെ ചിരകാല മിത്രവും അഭ്യുദയകാംക്ഷിയുമായിരുന്നു. എഡിറ്റോറിയൽ അക്രഡിറ്റേഷൻ അടക്കം അനുഭാവപൂർണമായ നടപടികൾ അദ്ദേഹത്തെ മാധ്യമപ്രവർത്തകരുടെ ചിരസ്മരണകളിൽ ജ്വലിപ്പിച്ചു നിർത്തുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെപി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.