
വേനൽക്കാലം മുന്നിൽക്കണ്ട് തണ്ണിമത്തൻ കൃഷിയിലേക്ക് തിരിഞ്ഞിരിക്കയാണ് തിരുപ്പൂർ ജില്ലയിലെ പല പച്ചക്കറി കർഷകരും. ഹോർട്ടിക്കൾച്ചർ വകുപ്പിൽനിന്ന് ലഭിച്ച കണക്കുപ്രകാരം നിലവിൽ 168 ഹെക്ടറിലാണ് തണ്ണിമത്തൻ കൃഷി ഇറക്കിയിരിക്കുന്നത്. മടത്തുക്കുളം (58 ഹെക്ടർ), കുണ്ടടം (30 ഹെക്ടർ), ഉദുമൽപേട്ട (28 ഹെക്ടർ), ധാരാപുരം (20 ഹെക്ടർ) എന്നീ ബ്ലോക്കുകളിലാണ് കൃഷി നടക്കുന്നത്. ബാക്കിയുള്ളത് ഗുഡിമംഗലം, കാങ്കയം, ഊത്തുക്കുഴി തുടങ്ങിയ ബ്ലോക്കുകളിലാണ്. വരും ആഴ്ചകളിൽ കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോർട്ടിക്കൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശശികല പറയുന്നു.
ഭൂരിഭാഗം കർഷകരും സ്വകാര്യ വിത്ത് വിൽപ്പനക്കാർവഴി വാങ്ങിയ ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിചെയ്യുന്നത്. കീടങ്ങളെ ചെറുക്കുന്ന ഗുണങ്ങളും ഉയർന്ന വിളവുമാണ് അത്തരം ഇനങ്ങൾക്ക് മുൻഗണന നൽകുന്നതിന് കാരണമായി കർഷകർ പറയുന്നത്. ഗുഡിമംഗലം, ഉദുമൽപേട്ട ബ്ലോക്കുകളിൽ വിളവെടുക്കുന്നതിന്റെ വലിയൊരുഭാഗം കേരളത്തിലേക്കായിരിക്കും കൊണ്ടുപോവുകയെന്നാണ് കർഷകർ പറയുന്നത്. ഇതിനകം തന്നെ കേരളവിപണികളിൽ വിൽക്കുന്ന വ്യാപാരികൾ, വിളവെടുപ്പ് ഘട്ടത്തിൽ കൃഷിയിടങ്ങളിൽ നേരിട്ടുവന്ന് കൊണ്ടുപോകാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും പറയുന്നു. തണ്ണിമത്തനിൽ 92 ശതമാനം വെള്ളവും വിറ്റാമിൻ‑സി, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയവയാൽ സമ്പുഷ്ടമായതിനാലും വേനൽക്കാലത്ത് ആവശ്യക്കാരുള്ള പ്രധാന പഴങ്ങളിലൊന്നാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.