
പല വഴികളിൽ
ചില നേരങ്ങളിൽ
കണ്ടുമുട്ടുന്ന
ചിലരുണ്ട്
പരിചയമില്ലെങ്കിലും
വിശേഷങ്ങൾ തിരക്കുന്നവർ
വിവിധ വിഷയങ്ങൾ
ചൊല്ലി
ചേർത്തു നിർത്തുന്നവർ
പിണങ്ങി നിൽക്കുന്നവർ
ഇടക്ക്
കാണാതാകുന്നവർ
പിന്നെ,
യാദൃച്ഛികമായി
പ്രത്യക്ഷപ്പെടുന്നയാൾ
താടിയും മുടിയും
വെട്ടി സുന്ദരനാകുന്ന
ആൾ
പാവാടയിൽ നിന്നും
സാരിയിലേക്ക് മാറി
വീണ്ടും
സുന്ദരിയാകുന്ന
ഒരാൾ
അതിലൊരാളെ
ഇന്ന് കണ്ടുമുട്ടി
ഭിത്തിയിലും
വൈദ്യുത തൂണിലും
ചിരിച്ചു കൊണ്ട്
ഒരു ചിത്രമായി
അയാൾ
എന്നോട് എന്തോ
പറയുന്നുണ്ടായിരുന്നു
ഇന്നലെ,
തൊട്ടടുത്ത്
തോളിൽ കൈ ചേർത്ത്
ചിരിച്ചു നിന്നവൻ
പേരില്ലാത്തവൻ
അല്ല
എന്നോട്, ചോദിക്കാതെ
പറയാതെ
മിണ്ടിയോൻ
ഭിത്തിയിൽ
നിന്നും നൂണ്ട് നിവർന്ന്
പകച്ചു നിൽക്കുന്ന
മുഖവുമായി
വീണ്ടും മുന്നിൽ
സുഹൃത്തേ,
ഈ
ഭിത്തിയിൽ
നിനക്കായി ഒരിടം ഉണ്ട്
കാത്തിരിക്കണേ
വെയിലേറ്റ്
മഴയേറ്റ്
മാഞ്ഞുപോകുന്ന
മുഖങ്ങളിൽ
ഞാനും
പല വഴികളിൽ
തിരിഞ്ഞു പോയവർ
ഒരു വഴിയിൽ
ഒത്തുചേരുന്നു
ചങ്ങാതി
അല്ല; പ്രിയപെട്ടവൻ
ഇപ്പോൾ
തെരുവോരത്തെ
ഭിത്തിയിൽ
നമ്മളിരുവരും
ഒരു ചിത്രമായി
രണ്ടു മുഖങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.