ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പലയിടത്തും നാശം. മൂന്നിടത്ത് വീടുകൾ തകർന്നു. അജാനൂർ പഞ്ചായത്തിലെ ചിത്താരി വില്ലേജിൽ രാവണീശ്വരം പ്രദേശത്ത് അതിശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം സംഭവിച്ചു. നൂറുകണക്കിന് വാഴകളും, കവുങ്ങുകളും, തെങ്ങുകളും നശിച്ചു. കൃഷിനാശംസംഭവിച്ച പ്രദേശം ബികെഎംയു ജില്ലാ സെക്രട്ടറി ഗംഗാധരൻ പള്ളിക്കാപ്പിൽ, കിസാൻ സഭാ മണ്ഡലം സെക്രട്ടറി മുരളീധരൻ കണ്ടത്തിൽ അജാനൂർ മേഖലാ സെക്രട്ടറി കെ കരുണാകരൻ, ടി വി ബാലകൃഷ്ണൻ എഐവൈഎഫ് മേഖലാ സെക്രട്ടറി രാകേഷ് എം എന്നിവർ സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കൃഷിക്കാർക്ക് തക്കതായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിന് കിസാൻ സഭ മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ സ്ഥലം സന്ദർശിച്ച് കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്ത വേനൽമഴയ്ക്കിടെ മടിക്കൈ കോതോട്ടെ മോഹനന്റെ ആസ്ബറ്റോസ് ഷീ്റ്റ് മേഞ്ഞ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. അടുക്കള ഭാഗത്താണ് തെങ്ങ് വീണത്. മോഹനൻ ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാര്യയും മക്കളും മധ്യവേനലവധിയായതിനാൽ സ്വന്തം വീട്ടിൽ പോയിരുന്നു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂറ്റൻ ആൽമരം കടപുഴകി വീണ് പള്ളിക്കരയിലെ രാമചന്ദ്ര ഷേണായ് എന്ന ആളുടെ വീട് തകർന്നു. വീട് പൂർണമായും തകർന്ന് വാസയോഗ്യമല്ലാതായി.
അപകടത്തെ തുടർന്ന് വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറി. പൂച്ചക്കാട് മെട്ടംച്ചിറയിലെ ജാനകിയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പുളിമരം കടപുഴകി വീണ് തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.