
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരായ രാജ്യ വ്യാപക പ്രതിഷേധം വിജയിപ്പിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പതിറ്റാണ്ടുകളുടെ ഉജ്വല പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളി വർഗം നേടിയെടുത്ത തൊഴിലവകാശങ്ങൾ എല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് 29 നിയമങ്ങൾ ഒറ്റയടിക്ക് റദ്ദാക്കി പകരം നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടു വന്നിട്ടുള്ളത്. വിദേശ ആഭ്യന്തര കുത്തകകളുടെ ലാഭാർത്തിക്ക് അധ്വാനിക്കുന്ന ജനങ്ങളെ ആകെ എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് കേന്ദ്ര ബിജെപി സർക്കാർ ഇതിലൂടെ നടപ്പിലാക്കിയത്.
കോർപറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ കാർഷിക പരിഷ്ക്കരണ നിയമങ്ങൾ ഐതിഹാസികമായ കർഷക സമരത്തിന് മുന്നിൽ പിൻവലിക്കേണ്ടി വന്ന അനുഭവത്തിൽ നിന്നും പാഠം ഒന്നും പഠിക്കാതെയാണ് ഇപ്പോൾ കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ തൊഴിലാളി വർഗത്തിനു നേരെ വാളോങ്ങുന്നത്. തൊഴിൽ സുരക്ഷ, വേതന സുരക്ഷ, ക്ഷേമാവകാശങ്ങൾ ഇവയെല്ലാം ഇല്ലായ്മ ചെയ്യേണ്ടവയാണെന്ന ആഗോള മൂലധനത്തിന്റെ വീക്ഷണമാണ് നരേന്ദ്രമോഡി സർക്കാരും പങ്കുവയ്ക്കുന്നത്. അധ്വാനശേഷിയെ ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു ചരക്കായി കാണുന്ന ഹയർ & ഫയർ പോളിസി പൊതുമേഖലയിൽ ഉൾപ്പെടെ സാർവത്രികമാക്കാൻ ലക്ഷ്യം ഇടുന്നതാണ് ഈ നിയമ പരിഷ്ക്കാരം. മുഴുവൻ ജനാധിപത്യ ശക്തികളും തൊഴിലാളി-കർഷക പ്രക്ഷോഭം വിജയിപ്പിക്കാൻ മുന്നോട്ടു വരണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.