
കുവൈറ്റിൽ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് അടുക്കുമ്പോൾ, കുവൈറ്റിലെ താമസയിടങ്ങൾ ഹീറ്ററുകളുടെയും കൽക്കരി കനലുകളുടെയും ചൂടിലേക്ക് മാറുകയാണ്. എന്നാൽ, നമ്മുടെ അശ്രദ്ധ കൊണ്ട് ഇത്തരം ചൂട് ക്രമീകരണങ്ങൾ മരണക്കെണിയായി മാറുന്ന കാഴ്ചയാണ് മുൻവർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് കുവൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഷോർട് സർക്യൂട്ട് മൂലവും കൽക്കരി ചാർക്കോൾ കത്തിക്കുന്നത് കാരണമോ ആയാണ്. കൽക്കരി കത്തിച്ച് മുറിക്കുള്ളിൽ വെച്ച് ജനലുകളും വാതിലുകളും അടയ്ക്കുന്നതാണ് ഏറ്റവും വലിയ അപകടം.
കൽക്കരി കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ മോണോക്സൈഡ് മണമില്ലാത്തതും നിറമില്ലാത്തതുമായ വാതകമാണ്. ഇത് ശ്വസിക്കുന്നവർക്ക് ബോധക്ഷയമുണ്ടാകുകയും ഉറക്കത്തിൽ തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു. മുൻവർഷങ്ങളിൽ നിരവധി പ്രവാസികളാണ് ഇത്തരത്തിൽ ശ്വാസംമുട്ടി മരണപ്പെട്ടത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത ഹീറ്ററുകൾ ഉപയോഗിക്കുന്നതും, ഒന്നിലധികം ഉപകരണങ്ങൾ ഒരേ എക്സ്റ്റൻഷൻ ബോർഡിൽ ഘടിപ്പിക്കുന്നതും വയറുകൾ ഉരുകി തീപിടുത്തമുണ്ടാക്കാൻ കാരണമാകുന്നു. തീപിടുത്തങ്ങളും ശ്വാസംമുട്ടിയുള്ള മരണങ്ങളും ഒഴിവാക്കാൻ കുവൈറ്റ് ഫയർ ഡിപ്പാർട്മെന്റ് നൽകുന്ന പ്രധാന നിര്‍ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നതാണ്.
കൽക്കരി കത്തിക്കാൻ വീടിന് പുറത്തെ തുറസായ സ്ഥലം ഉപയോഗിക്കുക. ഒരു കാരണവശാലും അടച്ചിട്ട മുറിക്കുള്ളിൽ കൽക്കരി കനൽ വെച്ച് ഉറങ്ങരുത്. മുറിക്കുള്ളിൽ സ്മോക്ക് അലാറങ്ങൾ സ്ഥാപിക്കുന്നത് അപകടം നേരത്തെ തിരിച്ചറിയാൻ സഹായിക്കും. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അവ കർട്ടനുകളിൽ നിന്നോ ബെഡിൽ നിന്നോ ചുരുങ്ങിയത് ഒരു മീറ്റർ അകലെയാണെന്ന് ഉറപ്പാക്കുക. ഹീറ്ററുകൾ നേരിട്ട് ഭിത്തിയിലെ പ്ലഗ് പോയിന്റിൽ മാത്രം കണക്ട് ചെയ്യുക. എക്സ്റ്റൻഷൻ വയറുകൾ ഒഴിവാക്കുക.
ഉയർന്ന വോൾട്ടേജ് കാരണം വയർ ഉരുകി തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ട്മുറി ചൂടായിക്കഴിഞ്ഞാൽ ഉറങ്ങുന്നതിന് മുൻപ് ഹീറ്ററുകൾ ഓഫ് ചെയ്യുക. മുറിയിൽ പുകയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ജനലുകൾ തുറക്കുകയും ആൾക്കാരെ പുറത്തെത്തിക്കുകയും ചെയ്യുക. അടിയന്തര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടുക. താമസിക്കുന്ന കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങൾ (ഫയർ എക്സ്റ്റിംഗുഷർ, ഫയർ ഹോസ് റീൽ, സ്പ്രിംഗ്ളർ) പ്രവർത്തിക്കുന്നുണ്ടെന്നും എമർജൻസി എക്സിറ്റുകൾ തടസ്സമില്ലാത്തതാണെന്നും ഉറപ്പുവരുത്തുക. നമ്മുടെ ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിനും ജീവഹാനിക്കും കാരണമായേക്കാം. ജാഗ്രതയോടെ നമുക്ക് ഈ ശൈത്യകാലം കരുതിയിരിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.