
ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍ കേസില്‍ പ്രക്ഷോഭവുമായി വനിതാ സംഘടനകള്‍. നവെന്‍ഡു നില്ലദിദ്രെ (നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍-കര്‍ണാടക) എന്ന വനിതാ സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വനിതാ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ‘ആരാണ് കൊന്നത്, ഞങ്ങളും നിങ്ങളും ദുഃഖിതര്‍ക്കൊപ്പം’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം. 2012ലെ സൗജന്യ ബലാത്സംഗ കൊലപാതകക്കേസിലും മറ്റ് കൊലപാതക ആരോപണങ്ങളിലും ശരിയായ അന്വേഷണം നടത്തണമെന്നും നീതി ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും കേസ് തേച്ചുമായ്ക്കാനാണ് ശ്രമിക്കുന്നത്. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ നിയമസഭയില്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയില്‍ ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്. തങ്ങള്‍ക്ക് സര്‍ക്കാരിനെ വിശ്വാസമില്ലെന്നും സമരക്കാര്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാനതലത്തില്‍ പ്രതിഷേധങ്ങളും പ്രചരണ പരിപാടികളും ആരംഭിക്കാനും നവെന്‍ഡു നില്ലദിദ്രെ പദ്ധതിയിടുന്നുണ്ട്.
സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ നടത്തിയ പാരമ്പര്യം ഈ സംഘടനയ്ക്കുണ്ട്. മുന്‍ എംപി പ്രജ്വല്‍ രേവണ്ണ പ്രതിയായ ബലാത്സംഗക്കേസില്‍ അതിജീവിതകള്‍ക്ക് നീതി തേടി നടത്തിയ ‘ഹാസന്‍ ചലോ’ റാലിയാണ് ഇതില്‍ പ്രധാനം. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വനിതാ സാമൂഹ്യപ്രവര്‍ത്തകര്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. ധര്‍മ്മസ്ഥല കേസില്‍ ചര്‍ച്ചകള്‍ക്കും പ്രതിഷേധ റാലികള്‍ക്കും പുറമെ തെരുവുനാടകങ്ങളും കണ്‍വെന്‍ഷനും സംഘടിപ്പിക്കാനും സംഘം പദ്ധതിയിടുന്നുണ്ട്.
ധര്‍മ്മസ്ഥലയില്‍ നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്. ഇതില്‍ ഒരു തെളിവും കണ്ടുപിടിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നും സൗജന്യ കേസ് തേച്ചുമായ്ക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കുറ്റവാളികള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. തക്കതായ ശിക്ഷ നേടി കൊടുക്കുന്നതുവരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും സാമൂഹ്യപ്രവര്‍ത്തകയായ സിരിമാനെ മല്ലിഗെ പറഞ്ഞു.
അതിനിടെ ധര്‍മ്മസ്ഥലയിലെ ബംഗ്ലഗുഡ്ഡെയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തെരച്ചില്‍ പുനരാരംഭിച്ചു. ധർമ്മസ്ഥലയിലെ നേത്രാവതി സ്നാനഘട്ടത്തിന് സമീപമാണ് ബംഗ്ലഗുഡ്ഡെ വനമേഖല. പരാതിക്കാരനും സാക്ഷിയുമായ വിട്ടാല്‍ ഗൗഡ ഈ പ്രദേശത്ത് നിന്നും ശേഖരിച്ച തലയോട്ടി പൊലീസിന് കൈമാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരനാണ് ഗൗഡ. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അസ്ഥികൂടങ്ങള്‍ക്കായുള്ള തെരച്ചില്‍ നടത്തുകയെന്ന് എസ്ഐടി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.