
കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ(ഇഎഡി- Employment Authorisation Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അനുവദിക്കുന്നത് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർത്തിവെച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ജീവനക്കാരെ ഈ നീക്കം പ്രതീകൂലമായി ബാധിക്കും.2025 ഒക്ടോബർ 30നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നൽകുന്നവർക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എന്നാൽ, ഒക്ടോബർ 30ന് മുമ്പ് ഓട്ടോമാറ്റിക്കായി നീട്ടി നൽകിയ ഇഎഡികളെ പുതിയ നടപടി ബാധിക്കില്ല. പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും മുൻഗണന നൽകാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ട്രംപ് ഭരണകൂടം അഭിപ്രായപ്പെട്ടു.
തൊഴിൽ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാലും 540 ദിവസം കൂടി അമേരിക്കയിൽ ജോലി ചെയ്യാൻ കുടിയേറ്റക്കാരെ അനുവദിച്ചിരുന്ന ബൈഡൻ ഭരണകൂടത്തിന്റെ കീഴ്‌വഴക്കത്തിന് പകരമായാണ് പുതിയ നീക്കം. കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം ഇടയ്ക്കിടെ പരിശോധിക്കുന്നതിലൂടെ തട്ടിപ്പുകൾ തടയാനും ദോഷകരമായ ഉദ്ദേശ്യങ്ങളുള്ള വിദേശികളെ കണ്ടെത്താനും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനെ (യുഎസ്‌സിഐഎസ്) സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ നീക്കം സാമാന്യബോധമുള്ള നടപടിയാണെന്ന് യുഎസ്‌സിഐഎസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പ്രതികരിച്ചു. അമേരിക്കയിൽ ജോലി ചെയ്യുന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്യം ആണെന്നും എഡ്‌ലോ പറഞ്ഞു.
കുടിയേറ്റക്കാർ അവരുടെ ഇഎഡി കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് യുഎസ്‌സിഐഎസ് ശുപാർശ ചെയ്യുന്നു. അപേക്ഷ ഫയൽ ചെയ്യാൻ വൈകിയാൽ, തൊഴിൽ അനുമതിയിലോ രേഖകളിലോ താൽക്കാലികമായ തടസ്സങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.