14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026

മനുവാദികളുടെ എതിര്‍പ്പിന് വഴങ്ങി; ‘ഫൂലെ’ റിലീസ് മാറ്റി

Janayugom Webdesk
മുംബൈ
April 11, 2025 10:31 pm

ജ്യോതിബ ഫൂലെയുടെയും സാവിത്രി ഭായി ഫുലെയുടെയും ജീവിതകഥ പറയുന്നു ഫൂലെ സിനിമയിലെ ജാതി അടിസ്ഥാനമായ സംഭാഷണങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക. സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‍സി) നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസിങ് മാറ്റിവച്ചു. 

ചാതുര്‍വര്‍ണ്യത്തിന്റെ വക്താവ് മനുവിനെ വിമര്‍ശിക്കുന്ന ചിത്രത്തിനെതിരെ ബ്രാഹ്മണ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സിബിഎഫ്‍സി ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ജ്യോതിബ ഫൂലെയുടെ ജന്മദിനമായ ഇന്നലെ പുറത്തിറങ്ങേണ്ട ചിത്രം 21ന് തിയേറ്ററിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

മഹര്‍, മങ്, പേഷ്വ, മനുവിന്റെ ജാതി വ്യവസ്ഥ എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നാണ് സിബിഎഫ്‍സി നിര്‍ദേശം. ഈ വാക്കുകളെല്ലാം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നവയാണെന്നും അവകാശപ്പെട്ടു. ചിത്രം ജാതീയത പ്രോത്സാഹിപ്പിക്കുന്നു, ബ്രാഹ്മണരെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആനന്ദ് ദവേയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണ ഫെഡറേഷന്‍ ആരോപിച്ചിരുന്നു. ജാതി വിവേചനം പറയുന്ന സിനിമ മഹാത്മാ ഫുലേയുടെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങളെ പിന്തുണച്ച ബ്രാഹ്മണരുടെ സംഭാവനകളെ അവഗണിക്കുന്നെന്നും ആനന്ദ് പറഞ്ഞു. എന്നാല്‍ ആഴത്തിലുള്ള ഗവേഷണത്തിനും ചരിത്രപുസ്തകങ്ങളില്‍ നിന്നുമാണ് ചിത്രത്തിന്റെ ഉള്ളടക്കം എടുത്തിരിക്കുന്നതെന്ന് സംവിധായകന്‍ അനന്ത് മഹാദേവന്‍ പറഞ്ഞു. 

തങ്ങളുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ സിനിമകളെ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും തകര്‍ക്കാന്‍ നോക്കുന്നത് സംഘ്പരിവാറും കേന്ദ്രസര്‍ക്കാരും പതിവാക്കിയിരിക്കുകയാണ്. പൊലീസിന്റെ ദളിത് പീഡനം ആവിഷ്കരിക്കുന്ന സന്തോഷ് എന്ന ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് അടുത്തിടെയാണ്. ഗുജറാത്ത് കലാപം ആവിഷ്കരിച്ചതിനെത്തുടര്‍ന്ന് മലയാള ചിത്രം എമ്പുരാന്റെ അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പല രംഗങ്ങളും ഒഴിവാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.