11 February 2026, Wednesday

Related news

February 7, 2026
February 6, 2026
February 3, 2026
January 23, 2026
January 13, 2026
December 30, 2025
December 28, 2025
December 19, 2025
November 30, 2025
November 25, 2025

ബംഗളൂരുവില്‍ ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതിയിൽ 1.35 കോടി രൂപയുടെ തട്ടിപ്പ്

Janayugom Webdesk
ബംഗളൂരു
July 15, 2025 10:13 pm

ബംഗളൂരുവിൽ വ്യാജ രേഖകൾ ഉപയോഗിച്ച് 1.35 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് തട്ടിയെടുത്തതായി പരാതി. കർണാടക ന്യൂനപക്ഷകാര്യ മന്ത്രാലയം നടത്തുന്ന പദ്ധതിയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വ്യാജ രേഖകൾ സമർപ്പിച്ചുവെന്നാരോപിച്ച് സ്കൂൾ, കോളജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 2021 മുതൽ 2023 വരെ സമര്‍പ്പിച്ച സ്‌കോളർഷിപ്പ് ക്ലെയിമുകളിലാണ് തട്ടിപ്പ് നടത്തിയത്. 643 വിദ്യാർത്ഥികൾക്ക് ഇതില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. ബംഗളൂരുവിലെ സെൻട്രൽ ഡിവിഷന്റെ സൈബർ ക്രൈം (സിഇഎൻ) പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫിസര്‍ പ്രദീപ് സിംഹയാണ് പരാതി നൽകിയത്. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻഎസ്‌പി) വഴി സ്‌കോളർഷിപ്പുകൾ ക്ലെയിം ചെയ്യുന്നതിനായി 643 വിദ്യാർത്ഥികൾ വ്യാജരേഖകൾ സമർപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു.

2021 നും 2023 നും ഇടയിൽ വിതരണം ചെയ്ത പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പുകളുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ്. ആകെ 1,35,73,212 രൂപയാണ് ദുരുപയോഗം ചെയ്ത തുക. എഫ്‌ഐആറിൽ സ്വകാര്യ സ്കൂളുകളിലെയും കോളജുകളിലെയും പ്രിൻസിപ്പൽമാർ, നോഡൽ ഓഫിസര്‍മാർ, വിദ്യാർത്ഥികൾ എന്നിവരെ പ്രതികളാക്കി. രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്. സ്‌കോളർഷിപ്പ് തുക നിയമവിരുദ്ധമായി നേടുന്നതിനായി തെറ്റായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്‌തതായി വ്യക്തമായി. കര്‍ണാടകയില്‍ മുമ്പ് കോളജ് എന്‍ജിനീയറിങ് പ്രവേശനസമയത്തും സമാന രീതിയില്‍ ക്രമക്കേട് നടന്നിരുന്നു. 2024–2025 വർഷത്തെ ബിരുദ എന്‍ജിനീയറിങ് പ്രവേശന സമയത്ത് പേയ്‌മെന്റിനായി സീറ്റ് ബ്ലോക്ക് ചെയ്തതിന് കർണാടക പരീക്ഷാ അതോറിട്ടി (കെഇഎ) ജീവനക്കാരൻ ഉൾപ്പെടെ പത്തു പേരെ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. 

കോളജിൽ പോകാൻ ഉദ്ദേശ്യമില്ലാത്ത ഉദ്യോഗാർത്ഥികളെ ഉപയോഗിച്ച് വ്യാജ ഓപ്ഷൻ എൻട്രികൾ നടത്തുകയും അതുവഴി ബിഎംഎസ് എന്‍ജിനീയറിങ് കോളജ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി, ന്യൂ ഹൊറൈസൺ കോളജ് ഓഫ് എന്‍ജിനീയറിങ് തുടങ്ങിയ കോളജുകളിലെ സർക്കാർ ക്വാട്ട സീറ്റുകൾ ബ്ലോക്ക് ചെയ്തതായിരുന്നു ഈ തട്ടിപ്പ്. ഈ പദ്ധതി സ്വകാര്യ കോളജുകൾക്ക് ഗുണം ചെയ്യുകയും യോഗ്യരായ വിദ്യാർത്ഥികൾക്ക് ആനുകൂല്യം നിഷേധിക്കുകയും ചെയ്തു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ സജീവമായ ഏകദേശം 53 ശതമാനം സ്ഥാപനങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയതായി 2023 ഓഗസ്റ്റിലെ റിപ്പോർട്ട് പറയുന്നു. ന്യൂനപക്ഷ കാര്യ മന്ത്രാലയം നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തിൽ ഇത്തരം 830 സ്ഥാപനങ്ങളിൽ ആഴത്തിലുള്ള അഴിമതി കണ്ടെത്തി. അഞ്ച് വർഷത്തിനുള്ളിൽ 144.83 കോടി രൂപയുടെ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നാണ് കണക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.