15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

1000 പ്ലസ് പ്രോഗ്രസ്; പ്രതിസന്ധികളെ മറികടന്ന് കേരളം മുന്നോട്ട്

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 23, 2025 6:00 pm

നാലാം വാര്‍ഷികത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നൂറ് ശതമാനത്തിലധികം മാര്‍ക്ക്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് സമര്‍പ്പിച്ചപ്പോള്‍, പറഞ്ഞതിലധികം പൂര്‍ത്തീകരിച്ചതിന്റെ അഭിമാന നേട്ടവുമായാണ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 900 വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് 2021ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയത്. അവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയതിന് പുറമെ നൂറിലധികം പുതിയ പദ്ധതികളും നടപ്പിലാക്കി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. അതിദാരിദ്ര്യമുക്തവും ലഹരിമുക്തവും മാലിന്യമുക്തവുമായ കേരളം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഐടി കയറ്റുമതി 8,003 കോടിയില്‍ നിന്നും 24,793 കോടി രൂപയായാണ് വര്‍ധിച്ചത്. കെ ഫോണില്‍ ഒരു ലക്ഷം ഉപഭോക്താക്കള്‍ എന്ന നേട്ടവും ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതായതും സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി ദേശീയതലത്തില്‍ വിലയിരുത്തിയതുമെല്ലാം കേരളത്തെ അടയാളപ്പെടുത്തുന്നതായി. ലോക കേരള സഭയെ മാതൃകയാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളുണ്ടായി. കായിക, ഗതാഗത, വൈദ്യുതി, ജലവിഭവ, വിദ്യാഭ്യാസ മേഖലകളിലെല്ലാമുള്ള കേരളത്തിന്റെ പുരോഗതി പ്രോഗ്രസ് കാര്‍ഡിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നു. 

സംസ്ഥാനത്തിന്റെ വിഹിതം കൂടി ലഭ്യമാക്കിയാണ് ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കിയത്. വൈദ്യുതി ലഭ്യത തടസമില്ലാതെയാക്കാന്‍ പവര്‍ഹൈവേകളും ഗെയില്‍ പൈപ്പ് ലൈനും പൂര്‍ത്തീകരിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമായി. വിഴിഞ്ഞം തുറമുഖം ലക്ഷ്യമിട്ടിരുന്നതിനും മുമ്പ് യാഥാര്‍ത്ഥ്യമാക്കാനായി. കാര്‍ഷിക‑വ്യവസായ‑ഉല്പാദന‑സേവന മേഖലകളിലെല്ലാം വളര്‍ച്ച ഉണ്ടാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലം കണ്ടു. സംരംഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി 3,53,133 പുതിയ സംരംഭങ്ങളാണ് ആരംഭിച്ചത്. അവയില്‍ 22,688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 തൊഴിലവസരങ്ങളും ഉണ്ടായി. രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനം കേരളത്തില്‍ നിന്നാണെന്ന് യുപിഎസ്‌സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 മുതല്‍ ഇതുവരെ കേരളത്തില്‍ 2,80,915 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പിഎസ്‌സി നിയമനം നല്‍കിയത്. വ്യവസായ‑സേവന മേഖലകള്‍ക്കൊപ്പം തന്നെ കാര്‍ഷിക മേഖലയുടെ വികസനത്തിലും പ്രത്യേക ശ്രദ്ധയാണ് പതിപ്പിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ മാര്‍ച്ച് വരെ 4,51,631 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനം നടപ്പിലാകുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് ഉറപ്പുനല്‍കുന്നു. 2016 മുതല്‍ ഇതുവരെ 4,00,956 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2021ന് ശേഷം മാത്രം 2,23,945 പട്ടയങ്ങള്‍ നല്‍കി. അഞ്ച് ലക്ഷം പട്ടയങ്ങളെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കുന്നത്.

കേരളത്തെ പൂര്‍ണമായും അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുമെന്നും വ്യക്തമാക്കുന്നു. അതിദരിദ്രരാണെന്ന് കണ്ടെത്തിയ 64,006ല്‍ 59,707 കുടുംബങ്ങളെ(79.22) ശതമാനം അതിദാരിദ്ര്യമുക്തമാക്കി. ഇടക്കാലത്ത് കുടിശികയായിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്ത് നല്‍കി വരികയാണ്. 62 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹ്യക്ഷേമ പെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി നല്‍കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കുപുറമെയാണ് നൂറിലധികം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഗ്രീന്‍ ഹൈഡ്രജന്‍ പ്രോത്സാഹന പദ്ധതിയും ക്രൂയിസ് ടൂറിസം പോളിസിയും ജൈവവൈവിധ്യ സര്‍ക്യൂട്ടുമെല്ലാം ഇത്തരത്തിലുള്ളവയാണ്. ഡിജിറ്റല്‍ സര്‍വേ, എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍, പട്ടയ മിഷന്‍, യൂണിക് തണ്ടപ്പേര്‍, കൃഷി-മൃഗസംരക്ഷണ‑ക്ഷീര വികസന മേഖലയിലെ നിരവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കി. കതിര്‍, അവളിടം, മാരിവില്ല് എന്നിങ്ങനെ ക്ലബുകളും രൂപീകരിച്ചു. വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് നിരവധിയായ ദേശീയ‑അന്തര്‍ദേശീയ പുരസ്കാരങ്ങളും ഈ കാലയളവില്‍ ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.