11 February 2026, Wednesday

Related news

February 5, 2026
February 2, 2026
January 29, 2026
January 28, 2026
January 27, 2026
January 22, 2026
January 12, 2026
January 12, 2026
October 9, 2025
October 9, 2025

അവസാനദിവസം പാസാക്കിയത് 11 ബില്ലുകൾ

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
October 9, 2025 9:34 pm

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭയുടെ 14-ാം സമ്മേളനം ഒരു ദിവസം വെട്ടിച്ചുരുക്കിയതോടെ അവസാനദിവസം പാസാക്കിയത് 11 ബില്ലുകൾ. പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ ബാധിക്കുന്ന ബില്ലുകളിൽ സജീവ ചർച്ചയും ഇടപെടലും ഉണ്ടായി. മന്ത്രി പി രാജീവ് അവതരിപ്പിച്ച് സഭ പാസാക്കിയ 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ, ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരുടെ കിടപ്പാടം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തേതാണ്.

വ്യക്തികളുടെ കൈവശം നിയമപ്രകാരമുള്ള അധികഭൂമി ക്രമവൽക്കരിച്ചു നൽകുന്ന മന്ത്രി കെ രാജൻ അവതരിപ്പിച്ച 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി (ക്രമവൽക്കരണ) ബില്ലും പാസാക്കി. നിയമപരമായതും തർക്കങ്ങളും വ്യവഹാരങ്ങളും ഇല്ലാത്തതുമായ അധിക ഭൂമിയാണ് ഉടമസ്ഥാവകാശം നൽകി സാക്ഷ്യപത്രം നൽകുക. സർക്കാർ ഭൂമി സംരക്ഷിച്ചാകും ക്രമീകരണം നടപ്പാക്കുക. അധിക ഭൂമിയുടെ സമീപത്ത് സർക്കാർ ഭൂമിയുണ്ടെങ്കിൽ, അതിനു കുറവുണ്ടാകുന്ന വിധത്തിൽ അധികഭൂമിക്ക് സാക്ഷ്യപത്രം നൽകില്ല. ഉടമസ്ഥാവകാശ സാക്ഷ്യപത്രം അധിക ഭൂമിയുടെ ആധികാരിക രേഖയാകും.

കൈമാറ്റം ചെയ്യുന്നതിനും ഇതുപയോഗിക്കാനാകുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മന്ത്രി പി രാജീവ് അവതരിപ്പിച്ച കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര വികസനവും ഭേദഗതി ബില്ലും പാസായി. സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനും ആവശ്യമായ വിവിധ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അവയുടെ പുതുക്കൽ ഉൾപ്പെടെ വേഗത്തിൽ നൽകുന്നതിനും വ്യവസായ നഗരപ്രദേശ വികസന അധികാരസ്ഥാനങ്ങളുടെ രൂപീകരണത്തിനും വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് ബില്ല്.

മന്ത്രി വി എൻ വാസവൻ അവതരിപ്പിച്ച ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, മന്ത്രി ആർ ബിന്ദു അവതരിപ്പിപ്പിച്ച കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി (2–ാം നമ്പർ), സിൻഡിക്കേറ്റ് അടക്കമുള്ള മൂന്നിലൊന്ന് പേർ ആവശ്യപ്പെടുന്ന പക്ഷം ഏഴ് ദിവസത്തിനുള്ളിൽ യോഗം ചേരണമെന്ന നിയമഭേദഗതി ചെയ്യുന്ന സർവകലാശാല നിയമങ്ങൾ (ഭേദഗതി) (നാലാം നമ്പർ), സർവകലശാല നിയമങ്ങൾ (ഭേദഗതി) (2-ാം നമ്പർ), മന്ത്രി പി രാജീവ് അവതരിപ്പിച്ച ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല (ഭേദഗതി), മലയാള ഭാഷാ ബിൽ, പൊതുസേവനവകാശ ബിൽ, മന്ത്രി ജെ ചിഞ്ചുറാണി അവതരിപ്പിച്ച ജന്തുക്കളോടുള്ള ക്രൂരത തടയൽ ഭേദഗതി എന്നീ ബില്ലുകളും പാസായി.

വിവിധ ബില്ലുകളിലെ ചർച്ചയിൽ ഇ ചന്ദ്രശേഖരൻ, പി എസ് സുപാൽ, ഇ ടി ടൈസൺ, ഇ കെ വിജയൻ, യു ആർ പ്രദീപ്, തോട്ടത്തിൽ രവീന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, സുജിത് വിജയൻപിള്ള, കെ എം സച്ചിൻദേവ്, ടി ഐ മധുസൂദനൻ‍, മുരളി പെരുനെല്ലി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.