10 January 2026, Saturday

Related news

January 8, 2026
January 5, 2026
November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025

ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,70,000 കോടി രൂപ

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2024 10:59 pm

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 2024 സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 1,70,000 കോടി രൂപ. രാജ്യത്തെ കര്‍ഷകരും സാധാരണ പൗരന്‍മാരും നാമമാത്ര വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാവര‑ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുന്ന ബാങ്കുകളാണ് കുത്തകകളുടെ കോടികള്‍ വരുന്ന വായ്പ എഴുതിത്തള്ളിയത്. പൊതുമേഖലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കാണ് (പിഎന്‍ബി) വായ്പ എഴുതിത്തള്ളിയതില്‍ ഒന്നാം സ്ഥാനത്ത്. 18,317 കോടിയാണ് കഴിഞ്ഞ വര്‍ഷം പിഎന്‍ബി എഴുതിത്തള്ളിയത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 18,264 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 16,161 കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്.
വായ്പ എഴുതിത്തള്ളുന്നതില്‍ സ്വകാര്യ ബാങ്കുകളും ഉദാര സമീപനമാണ് സ്വീകരിച്ചത്. എച്ച്ഡിഎഫ‌്സി ബാങ്ക് 11.03 കോടിയുടെ വായ്പകളാണ് കുത്തകകള്‍ക്ക് വേണ്ടി എഴുതിത്തള്ളിയത്. 8.34 കോടിയുമായി ആക്സിസ് ബാങ്കും, 6.19 കോടിയുമായി ഐസിഐസിസിഐയും പട്ടികയില്‍ ഇടം നേടി. 

കോടികള്‍ വായ്പയെടുത്ത് തിരിച്ചടവില്‍ മുടക്കം വരുത്തുന്നതാണ് വായ്പ എഴുതിത്തള്ളലിലേക്ക് നയിക്കുന്നത്. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതിന്റെ മാനദണ്ഡം ബാങ്കുകള്‍ നിശ്ചയിക്കുന്നത്. വര്‍ഷങ്ങളായി തിരിച്ചടവ് മുടക്കം വരുത്തുന്ന വമ്പന്‍ വ്യവസായികളും കുത്തക കമ്പനികളുമാണ് എഴുതിത്തള്ളലിന്റെ മുഖ്യ ഗുണഭോക്താക്കള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തിരിച്ചടവില്‍ മുടക്കം വരുത്തിയ 81.30 ശതമാനം വായ്പകളും തിരിച്ചുപിടിക്കാന്‍ രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് സാധിച്ചിരുന്നില്ല.
അതിനിടെ 2023 സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയ 2.08 ലക്ഷം കോടി രൂപയെക്കള്‍ കുറവാണ് 2024ല്‍ എഴുതിത്തള്ളിയതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ് എഴുതിത്തള്ളിയതെന്നും അദ്ദേഹം പ്രതികരിച്ചു. കാര്‍ഷിക വായ്പ എഴുതിത്തള്ളുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ കര്‍ഷകരും സംഘടനകളും രണ്ട് വര്‍ഷമായി പ്രക്ഷോഭ പാതയില്‍ തുടരുന്ന അവസരത്തിലാണ് മോഡി സര്‍ക്കാര്‍ കോര്‍പറേറ്റ് വായ്പകള്‍ എഴുതിത്തള്ളാന്‍ കുട പിടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.