11 February 2026, Wednesday

Related news

February 3, 2026
January 21, 2026
January 15, 2026
January 12, 2026
January 10, 2026
January 6, 2026
December 24, 2025
December 21, 2025
December 5, 2025
November 17, 2025

27 വർഷത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം; സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു

Janayugom Webdesk
ന്യൂഡൽഹി
January 21, 2026 5:44 pm

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തന്റെ 27 വർഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടു. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അവർ, ചൊവ്വാഴ്ച ന്യൂഡൽഹിയിലെ അമേരിക്കൻ സെന്ററിൽ നടന്ന ചടങ്ങിലാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബർ 27 മുതൽ സുനിത വില്യംസ് ഔദ്യോഗികമായി നാസയിൽ നിന്ന് വിരമിച്ചതായി ജനുവരി 20ന് പുറത്തിറക്കിയ പ്രസ്താവനയിൽ നാസ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയ അവർ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് പടിയിറങ്ങുന്നത്.

ബഹിരാകാശത്ത് ആകെ 608 ദിവസങ്ങൾ ചെലവഴിച്ച സുനിത, നാസയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ സഞ്ചാരിയാണ്. ഒൻപത് തവണ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ അവർ ബഹിരാകാശത്ത് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ്. 2024 ജൂണിൽ എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ യാത്ര തിരിച്ച അവർക്ക്, സാങ്കേതിക തകരാറുകൾ മൂലം ഒൻപത് മാസത്തോളം ബഹിരാകാശത്ത് തുടരേണ്ടി വന്നിരുന്നു. ഒടുവിൽ 2025 മാർച്ചിലാണ് അവർ ഭൂമിയിൽ തിരിച്ചെത്തിയത്. ഈ വെല്ലുവിളി നിറഞ്ഞ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നുവെന്ന് സുനിത ഓർത്തെടുത്തു.

ഗുജറാത്തിയായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയൻ വംശജയായ ഉർസുലിൻ ബോണി പാണ്ഡ്യയുടെയും മകളായി 1965ൽ ഒഹായോയിലാണ് സുനിത ജനിച്ചത്. അമേരിക്കൻ നേവിയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർക്ക് 4,000 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി പര്യവേക്ഷണങ്ങൾക്ക് സുനിത വില്യംസ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. സഹപ്രവർത്തകരിൽ നിന്നും ലഭിച്ച സ്നേഹവും പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വിരമിക്കൽ പ്രസംഗത്തിൽ അവർ വികാരാധീനയായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.