
വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ മുഹമ്മദ് റസൂലോഫ് 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൻ്റെ ജൂറി ചെയർപേഴ്‌സണായി പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ നാല് പുരസ്‌കാരങ്ങൾ നേടിയ ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഉൾപ്പെടെ കാൻ മേളയിൽനിന്ന് എട്ട് പുരസ്‌കാരങ്ങൾ നേടിയ അപൂർവം സംവിധായകരിൽ ഒരാളാണ് റസൂലോഫ്. ബെർലിൻ മേളയിലെ ഗോൾഡൻ ബെയർ, ഗോവ ചലച്ചിത്രമേളയിലെ സുവർണമയൂരം എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 2025ൽ ലോകത്തെ ഏറ്റവും സ്വാധീനശക്തിയേറിയ 100 വ്യക്തികളിലൊരാളായി ടൈം മാഗസിൻ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. സ്വതന്ത്രമായ ചലച്ചിത്രപ്രവർത്തനത്തിൻ്റെ പേരിൽ ഇറാൻ ഭരണകൂടത്തിൻ്റെ ശിക്ഷാവിധികൾക്ക് ഇരയായ റസൂലോഫ് നിലവിൽ രാജ്യഭ്രഷ്ടനായി ജർമനിയിലാണ് കഴിയുന്നത്.
വിഖ്യാത സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്‌നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയൻ, മലേഷ്യൻ സംവിധായകനായ എഡ്മണ്ട് ഇയോ, ബ്രിട്ടീഷ് ഇന്ത്യൻ സംവിധായിക സന്ധ്യ സൂരി എന്നിവരാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങൾ. ബുസാൻ, ഷാങ്ഹായ് മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ സംവിധായകനാണ് ബുയി താക് ചുയൻ. വെനീസ്, കാൻ, ലൊകാർനോ, ടൊറൻ്റോ മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനാണ് എഡ്മണ്ട് ഇയോ. അരനൂറ്റാണ്ടുകാലമായി അഭിനയരംഗത്തുള്ള മുതിർന്ന നടിയാണ് ആന്‍ഗെലാ മോലിന.
എഴുത്തുകാരനും പ്രസാധകനുമായ ക്രിസ്റ്റഫർ സ്‌മോൾ, നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാർ, ചലച്ചിത്രനിരൂപക അപരാജിത പൂജാരി എന്നിവരാണ് ഫിപ്രസ്‌കി ജൂറി അംഗങ്ങൾ. ഉപാലി ഗാംലത് (സംവിധായകൻ), സുപ്രിയ സൂരി (സംവിധായിക), ഇഷിത സെൻഗുപ്ത (നിരൂപക) എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങൾ. തമിഴ് സംവിധായകൻ കെ. ഹരിഹരനാണ് കെ.ആർ. മോഹനൻ അവാർഡിൻ്റെ ജൂറി ചെയർപേഴ്‌സൺ. നിരൂപക ലതിക പഡ്‌ഗോൺകർ, നടി സജിത മഠത്തിൽ എന്നിവരാണ് ഈ വിഭാഗത്തിലെ മറ്റ് അംഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.