
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകിയതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മോട്ടോർ വാഹന ക്ഷേമനിധി ബോർഡിന്റെ കുടിശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോഴും പല തൊഴിലാളികളും കുടിശികക്കാരായിരിക്കുന്ന സാഹചര്യമുണ്ട്. അവബോധത്തിന്റെ കുറവും വിവരങ്ങളുടെ അഭാവവുമാണ് ഇതിന് കാരണം. ഈ കുറവ് പരിഹരിക്കാനാണ് 31 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം 200 കുടിശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഈ ക്യാമ്പുകളുടെ സന്ദേശം തൊഴിലാളികളിലെത്തിക്കുന്നതിനായി കഴിഞ്ഞ ഒരു മാസക്കാലമായി സംസ്ഥാനവ്യാപകമായി പ്രചരണ പരിപാടിയും ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ നടത്തി. ഈ ക്യാമ്പുകളിലൂടെ കുടിശികകളുടെ ഭാരത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാനും ക്ഷേമബോർഡിന്റെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. മാതൃകാ പ്രവർത്തനം നടത്തിയ കടക്കലിലെ ഓട്ടോറിക്ഷ ഡ്രൈവർ ലാലു ടി, ക്ഷേമനിധി ബോർഡ് ജീവനക്കാരി രേഖയുടെ മകൾ സന്ധ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മോട്ടോർ തൊഴിലാളികളുടെ മക്കളിൽ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി കെ ഹരികൃഷ്ണൻ സ്വാഗതമാശംസിച്ചു. ബോർഡംഗങ്ങൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. സിഇഒ പി ആർ ശങ്കർ നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.