20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024
January 7, 2024

നെല്‍കൃഷി കൈവിടാതെ പാക്കത്തെ വനഗ്രാമങ്ങള്‍

വയനാട് ബ്യൂറോ
കല്‍പറ്റ
November 15, 2021 6:04 pm

 പാക്കം വന ഗ്രാമത്തിലെ നെല്ല് കതിരിട്ടപ്പോള്‍

വയനാട്ടിലെ ഉള്‍ഗ്രാമമാണ് പാക്കം. നാലുഭാഗവും വനത്താല്‍ ചിറ്റപ്പെട്ട പ്രകൃതി ഭംഗി കനിഞ്ഞൊഴുകുന്ന സുന്ദര ഗ്രാമം. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ  വന്യമൃഗങ്ങള്‍ ഇറങ്ങിനടക്കുന്ന ഗ്രാമം. വന്യമൃഗങ്ങള്‍ ശല്യക്കാരാകുമ്പോവും  വയനാട്ടിലെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പാക്കത്തെ വനഗ്രാമങ്ങളില്‍ പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികവൃത്തിയില്‍ സജീവമാണ് ഇവിടുത്തെ  കര്‍ഷകര്‍. പാക്കം നരിവയല്‍, മാതളംപറ്റമൂല, പൂളക്കുനി, മൈലാടി, എളുമ്പിലാശേരി, കാലഞ്ചോല എന്നീ ഗ്രാമങ്ങളാണ് രൂക്ഷമായ വന്യമൃഗശല്യത്തിനിടയിലും നെല്‍ക്കൃഷി നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തുകയാണിവര്‍. വലിച്ചൂരി, ഗന്ധകശാല, തൊണ്ടി, പൊന്‍മണി എന്നിങ്ങനെ വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങളടക്കം ഒട്ടെറെയിനങ്ങളാണ് ഇവിടുത്തെ കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടെങ്കിലും ഇവിടുത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നം വന്യമൃഗശല്യമാണ്. വനമധ്യത്തിലെ ഗ്രാമത്തില്‍ നെല്ലുകള്‍ ഇപ്പോള്‍ കൂട്ടത്തോടെ കതിരിട്ടുകഴിഞ്ഞു. ഇതോടെ, ഏറുമാടങ്ങള്‍ കെട്ടികാവലിരുന്നാണ് കര്‍ഷകര്‍ വിളകളെ സംരക്ഷിച്ചുവരുന്നത്. വനത്താല്‍ ചുറ്റപ്പെട്ട നരിവയല്‍, മൈലാടി പോലുള്ള വനഗ്രാമങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങള്‍ നിറയെ മുളങ്കാടുകളാണ്. അതുകൊണ്ട് തന്നെ കാട്ടാനകള്‍ എപ്പോഴുമെത്തുന്ന സാഹചര്യമാണുള്ളത്. 

കര്‍ഷകര്‍ കാവല്‍മാടങ്ങളില്‍ ഉറക്കമൊഴിച്ചിരുന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമെല്ലാമാണ് കാട്ടാനകളില്‍ നിന്നും കൃഷിയെ സംരക്ഷിച്ചുപോരുന്നത്. കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യവും കര്‍ഷകരെ അലട്ടുന്നുണ്ട്. ഒരേസമയം വിളവെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ ഗ്രാമങ്ങളെ കര്‍ഷകര്‍ കൃഷി നടത്തിവരുന്നത്. വന്യമൃഗശല്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. വയനാട്ടിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കുറുവാദ്വീപിന് സമീപത്തായാണ് പാക്കത്തെ നരിവയല്‍ അടക്കമുള്ള വനഗ്രാമങ്ങളുള്ളത്. മുള്ള കുറുമ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ കര്‍ഷകരിലേറെയും. കുറുമ സമുദായത്തിന്റെ ആസ്ഥാനം കൂടിയായ പാക്കം തിരുമുഖം കോളനിയിലെ തന്നെ അംഗങ്ങളാണ് ഈ വനഗ്രാമങ്ങളിലെ കര്‍ഷകരില്‍ ഭൂരിഭാഗവും. നിലവില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് കൃഷിയിറക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ വയലിന്റെ ഘടനയും, വെള്ളവും നോക്കുമ്പോള്‍ തൊഴിലാളികളെ വെച്ച് തന്നെ വിളവെടുക്കേണ്ട അവസ്ഥയാണുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പരമ്പരാഗതമായി കൃഷി നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും ജോലി ചെയ്യുന്നവരും ഒഴിവ് സമയങ്ങളില്‍ കൃഷിയില്‍ സജീവമാണ്. റവന്യൂ, വനം ഭൂമികളും ഇവിടെയുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്ന നിരവധി കര്‍ഷകരും നരിവയല്‍ അടക്കമുള്ള വനഗ്രാമങ്ങളിലുണ്ട്.

ENGLISH SUMMARY:Pakkam with­out giv­ing up pad­dy cultivation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.