23 May 2024, Thursday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

റീത്ത് വയ്ക്കരുത്, വയലാറിന്റെ പാട്ട് കേള്‍പ്പിക്കണം…

സ്വന്തം ലേഖകൻ
കൊച്ചി
December 22, 2021 10:17 pm

അന്തരിച്ച പി ടി തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു. തന്റെ സംസ്കാര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് അദ്ദേഹം സുഹൃത്തിന് നിർദേശം നൽകിയിരുന്നു. സുഹൃത്ത് ഡിജോ കാപ്പനോടാണ് പി ടിതോമസ് ഇക്കാര്യം പറഞ്ഞത്. വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഭാര്യ ഉമ അറിയാതെ അദ്ദേഹം ഡിജോയെ വിളിച്ചതും മരണാനന്തര ചടങ്ങുകൾക്കുള്ള മാർഗനിർദേശം നൽകുകയും ചെയ്തത്.
നവംബർ 22നാണ് ഡിജോ കാപ്പനെ പി ടി തോമസ് ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണമെന്നും ഡിജോയോട് പറഞ്ഞു. കാര്യങ്ങൾ വളരെ രഹസ്യമായി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം തന്നെ സംസ്കരിക്കാൻ. കുടുംബാംഗങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വയ്ക്കാം എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ. കൃത്യം ഒരുമാസം മുമ്പാണ് ഈ ഫോൺ സംഭാഷണം നടന്നത്. 2014 ൽ ഒരു ട്രെയിൽ യാത്രയ്ക്കിടെയാണ് പി ടിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടാകുന്നത്. അന്ന് കൂടെ യാത്ര ചെയ്തിരുന്നയാളുടെ സമയോചിത ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. പിന്നീടാണ് അദ്ദേഹം അർബുദ ബാധിതനാകുന്നത്.

വാക്കിന് വിലകൽപ്പിച്ച രാഷ്ട്രീയക്കാരന്‍

കെഎസ്‌യു കാലം മുതൽ പറയാനുള്ളത് തുറന്നു പറഞ്ഞ് മേടിക്കാൻ ഉള്ളത് നേരെ വാങ്ങിക്കൂട്ടുന്ന സ്വഭാവമായിരുന്നു പിടി തോമസിന്റേത്. വി എം സുധീരൻ എതിർത്ത് തുടങ്ങിയ കരുണാകര വിരോധം അരക്കിട്ട് ഉറപ്പിച്ചത് തോമസായിരുന്നു. അതുകൊണ്ട് തന്നെ തന്നേക്കാൾ ജൂനിയറായ പലരും പദവികൾ നേടി പോകുന്നത് തോമസിന് നോക്കിയിരിക്കേണ്ടി വന്നു. രക്ഷിതാവായ ആന്റണി, തോമസിന്റെ പേര് പറയുമ്പോൾ പക്വത വന്നില്ലെന്ന് കരുണാകരൻ പറയും. അതോടെ തോമസ് മാറ്റി നിർത്തപ്പെടും. ഇത്തരത്തിൽ 20 വർഷം തഴയപ്പെട്ട ശേഷമാണ് ഉറപ്പില്ലാ സീറ്റിൽ തോമസിന് അവസരം ലഭിച്ചത്.

ഉറച്ച് നിന്ന ഗ്രൂപ്പിൽ പോലും പരിസ്ഥിതിക്കായി പറഞ്ഞപ്പോൾ കൂടെ ആളില്ലാത്ത അവസ്ഥ. പൊരുതി കയറി വന്നപ്പോഴും എല്ലാക്കാലവും കൂടെ നിൽക്കും എന്ന് കരുതിയ പലരും പിന്നാക്കം മാറി. അന്ന് കൂടെ നിന്നവർ പിന്നീട് മാറി. ആന്റണി മാറി ഉമ്മൻ ചാണ്ടി വന്നപ്പോള്‍ പി ടിയുടെ നിലപാട് നിർണായകമായി.  തൃക്കാക്കരയിൽ ആദ്യം വന്നപ്പോഴും പിന്നീട് ബെന്നിബെഹനാനെ മാറ്റുമ്പോഴും ഉയർന്ന എതിർപ്പുകൾ മറികടക്കാൻ പി ടി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ബെന്നിയെ മാറ്റി പി ടി യെ കൊണ്ടുവരാൻ വി എം സുധീരൻ വഹിച്ച പങ്ക് എ ഗ്രൂപ്പിന്റെ ചരിത്രം മാറ്റിയെഴുതി. അപ്പോഴും ഗ്രൂപ്പുകൾക്ക് അതീതമായി ഉയർന്ന് നില്ക്കാൻ കഴിഞ്ഞുവെന്നതാണ് പി ടിയെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കിയത്.

ENGLISH SUMMARY;about  con­gress for­mer mla P T Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.